ചിക്കൻപോക്സ് ജാഗ്രത നിർദേശം
text_fieldsകാസർകോട്: ജില്ലയിൽ ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ.എ.വി. രാംദാസ് അറിയിച്ചു.
വരിസെല്ല സോസ്റ്റർ വൈറസ് ആണ് ചിക്കൻ പോക്സിന് കാരണമാകുന്നത്. ചിക്കൻപോക്സുകളിലെ കുമിളകളിൽനിന്നുള്ള ദ്രവങ്ങളിൽനിന്നും അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ ഉണ്ടാകാം.
ചിക്കൻപോക്സ് വൈറസിന്റെ അടയിരിക്കൽ സമയം 10-21 ദിവസമാണ്. ശരീരത്തിൽ കുമിളകൾ പൊങ്ങിത്തുടങ്ങുന്നതിനു രണ്ട് ദിവസം മുമ്പു മുതൽ അവ ഉണങ്ങി പൊറ്റയാവുന്ന (5-8) ദിവസം വരെ അണുബാധ പകരാം.
ലക്ഷണങ്ങൾ
ചൊറിച്ചിൽ ഉളവാക്കുന്ന തടിപ്പുകൾ പിന്നീട് ദ്രാവകം നിറഞ്ഞ കുമികളായി രൂപപ്പെടുന്നു. ഇവ പിന്നീട് പൊറ്റകളായി മാറും. പ്രാരംഭ ഘട്ടത്തിൽ, മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകൾ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിച്ചേക്കാം.
വായിലെയും ജനനേന്ദ്രിയ നാളിയിലെയും ശ്ളേഷ്മ സ്തരങ്ങളിലും കുമിളകൾ പ്രത്യക്ഷപ്പെട്ടേക്കാം.
ഇവ പിന്നീട് പൊറ്റകളായി മാറുകയും 7-10 ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകുകയും ചെയ്യും.
പൊറ്റകൾ ഉണ്ടാകുന്ന സമയം വരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരുകയുള്ളൂ.
മറ്റു ലക്ഷണങ്ങൾ
ക്ഷീണം, കടുത്ത പനി, തലവേദന, വിശപ്പില്ലായ്മ, ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിലുള്ള കുമിളകൾ
പ്രതിരോധമാർഗങ്ങൾ
•ചിക്കൻപോക്സ് ഉണ്ടെങ്കിൽ, മറ്റുള്ളവരിൽനിന്ന് അകന്ന് കഴിയുക. ഇത് അണുബാധ പകരാതിരിക്കാൻ സഹായിക്കും.
•രോഗം ബാധിച്ചവർ ഉപയോഗിച്ച വസ്ത്രങ്ങൾ, ബെഡ് ഷീറ്റ്, പാത്രങ്ങൾ മുതലായ നിത്യോപയോഗവസ്തുക്കൾ മറ്റൊരാൾ ഉപയോഗിക്കരുത്.
•കുഞ്ഞുങ്ങൾക്ക് ചിക്കൻപോക്സ് ഉണ്ടെങ്കിൽ, പൊറ്റകൾ കൊഴിഞ്ഞുപോകുന്നതു വരെ സ്കൂളിൽ വിടാതിരിക്കുക.
•പരീക്ഷ എഴുതുന്ന ചിക്കൻ പോക്സ് ബാധിച്ച കുട്ടികൾക്ക് ആയതിനായി വായു സഞ്ചാരമുള്ളതും സൂര്യപ്രകാശമുള്ളതുമായ പ്രത്യേക മുറി സജ്ജീകരിക്കണം.
•ചിക്കൻപോക്സ് ബാധിച്ച കുട്ടികൾ പരീക്ഷ എഴുതാൻ പോകുമ്പോൾ പൊതു ഗതാഗതം ഉപയോഗിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.