Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകുട്ടികളുടെ...

കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ്സിറപ്പുകൾ ഇന്ത്യയിൽ വിറ്റിട്ടില്ല; കയറ്റുമതിക്ക് വേണ്ടി നിർമിച്ചതെന്ന് കേന്ദ്രം

text_fields
bookmark_border
Cough Syrups
cancel

ന്യൂഡൽഹി: ആഫ്രിക്കയിലെ ഗാംബിയയില്‍ അഞ്ചു വയസ്സിൽ താഴെയുള്ള 66 കുട്ടികളുടെ മരണത്തിനിടയാക്കിയെന്ന ആരോപണം നേരിടുന്ന ചുമ മരുന്നുകൾ കയറ്റുമതിക്ക് വേണ്ടി മാത്രമായി നിർമിച്ചതാണെന്നും ഇന്ത്യയിൽ വിറ്റഴിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ആരോപണം ഉന്നയിക്കപ്പെട്ട ബാച്ചുകളുടെ സാമ്പിളുകൾ കൊൽക്കത്തയിലേക്ക് പരിശോധനക്കയച്ചിട്ടുണ്ടെന്നും അതിന്റെ ഫലം വരുന്നതിനുനസരിച്ച് അടുത്ത നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. രണ്ടു ദിവസത്തിനകം ഫലം ലഭിക്കുമെന്നാണ് കരുതുന്നത്.

കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യൻ നിർമിത കഫ്സിറപ്പുകൾക്കെതിരെയാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പ് നൽകിയത്. ഹരിയാനയിലെ സോനിപത് ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് നിർമിച്ച പ്രൊമെതാസിൻ ഓറൽ സൊലൂഷൻ, കൊഫെക്സ്മാലിൻ ബേബി കഫ് സിറപ്പ്, മേക്കോഫ് ബേബി കഫ് സിറപ്പ്, മാഗ് ഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നീ കഫ്സിറപ്പുകഗെുരുതര വൃക്കരോഗങ്ങൾക്ക് വഴിവെച്ച് കുട്ടികളുടെ ജീവന് ആപത്തുണ്ടാക്കുന്നുവെന്നയിരുന്നു മുന്നറിയിപ്പ്. അതിന് പിന്നാലെ മരുന്നുകളെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

എന്നാൽ, സംഭവത്തെ കുറിച്ച് വ്യാഴാഴ്ച രാവിലെയാണ് ആദ്യമായി കേൾക്കുന്നതെന്നും മരുന്നുകൾ വാങ്ങിയവരെ കണ്ടെത്താനും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനും ശ്രമിക്കുകയാണെന്നും മെയ്ഡൻ ഫാർമസ്യൂട്ടിക്കൾ ഡയറക്ടർ നരേഷ് കുമാർ ഗോയൽ പറഞ്ഞു. ഇന്ത്യയിൽ തങ്ങളുടെ ഒരു ഉത്പന്നവും വിറ്റിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കമ്പനി വെബ്സൈറ്റിൽ പറയുന്നതനുസരിച്ച് ഉത്പന്നങ്ങൾ ഇന്ത്യയിലും ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലും വിൽക്കുന്നുണ്ട്.

ഈ മരുന്നുകളെക്കുറിച്ച് ഡബ്ല്യു.എച്ച്.ഒ സെപ്റ്റംബർ 29ന് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യക്ക് (ഡി.സി.ജി.ഐ) മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഉടൻതന്നെ ഹരിയാന അധികൃതരുമായി ബന്ധപ്പെട്ട് വിശദ അന്വേഷണത്തിനുള്ള നടപടി ആരംഭിച്ചെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

വൃക്കകളെയടക്കം സാരമായി ബാധിക്കുന്ന ഡൈതലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ അമിത അളവിൽ നാലു ചുമമരുന്നുകളിലും അടങ്ങിയിരിക്കുന്നതായി രാസപരിശോധനയിൽ വ്യക്തമായെന്നാണ് ഡബ്ല്യു.എച്ച്.ഒ അറിയിച്ചത്.

66 കുട്ടികളും വൃക്ക തകരാറിലായാണ് മരിച്ചത്. നിലവിൽ ഗാംബിയയിൽ വിതരണം ചെയ്ത മരുന്നുകളിലാണ് ഇത് കാണപ്പെട്ടതെങ്കിലും മറ്റു രാജ്യങ്ങളിലും ഇവ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ട്രെഡോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു. കൂടുതൽ അപകടമുണ്ടാകാതിരിക്കാൻ മരുന്നിന്‍റെ വിതരണം നിർത്തിവെക്കണമെന്ന് രാജ്യങ്ങളോട് ഡബ്ല്യു.എച്ച്.ഒ ആവശ്യപ്പെട്ടിട്ടുണ്ട്.

'ലോകത്തിന്റെ ഫാർമസി' എന്ന ഇന്ത്യയുടെ ചിത്രത്തിന് കുട്ടികളുടെ മരണം മങ്ങലേൽപ്പിച്ചിരിക്കുകയാണ്. മെയ്ഡന്റെ ഫാക്ടറികളിൽ എന്തെങ്കിലും ക്രമക്കേടുകൾ കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജ് മുന്നറിയിപ്പ് നൽകി.

മരണത്തിന്‍റെ കൃത്യമായ കാരണമോ മരണങ്ങൾ എപ്പോൾ സംഭവിച്ചുവെന്നോ തുടങ്ങിയ കൂടുതൽ വിശദാംശങ്ങൾ ഡബ്ല്യു.എച്ച്.ഒ ഇതുവരെ നൽകിയിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. പ്രോട്ടോകോൾ അനുസരിച്ച് ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്ന ഏതു മരുന്നും സ്വീകർത്താവായ രാജ്യമാണ് പരിശോധിക്കേണ്ടത്.

ആഫ്രിക്കൻ രാജ്യങ്ങളിൽ പരിശോധന നടത്താതെയാണോ മരുന്നുകൾ ഉപയോഗിച്ചതെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പരിശോധനക്കയച്ച നാലു ചുമമരുന്നുകളുടെ സാമ്പിളുകളുടെ ഫലം രണ്ടു ദിവസത്തിൽ ലഭിക്കും.

കുട്ടികളുടെ മരണത്തിന് കാരണമെന്ന് സംശയിക്കുന്ന ഇന്ത്യൻ നിർമിത ചുമ മരുന്നുകൾ ഉപയോഗിക്കുന്നത് തടയാൻ ഗാംബിയ സർക്കാർ വീടുകളിലെത്തി ബോധവത്കരണ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആരോപണം ഉയർന്നതിനു പിന്നാലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന്‍റെ ഡൽഹിയിലെ കോർപറേറ്റ് ഓഫിസ് പൂട്ടിക്കിടക്കുകയാണ്. മരുന്നുകൾ ഗാംബിയ തിരിച്ചുവിളിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cough SyrupsGambia Child Deaths
News Summary - Cough Syrups Linked To Gambia Child Deaths Were Not Sold In India: Centre
Next Story