വേനല്‍ കനക്കുന്നു; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത
text_fieldsകൊല്ലം: വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങളായ ഷിഗല്ല ഉള്‍പ്പെടെ വയറിളക്ക രോഗം, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ക്കെതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു. പുറത്ത് നിന്നുള്ള ഭക്ഷണം, ശീതളപാനീയം, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്ക് നല്കുന്ന വെൽകം ഡ്രിങ്കുകള്‍, പച്ചവെള്ളമോ തിളച്ച വെള്ളത്തോടൊപ്പം പച്ചവെള്ളം ചേര്‍ത്തോ കുടിക്കുന്ന ശീലം, ശുചിത്വക്കുറവ് എന്നിവ ജലജന്യരോഗങ്ങള്‍ പിടിപെടാന്‍ കാരണമാകും
വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിര്‍ജലീകരണം മരണകാരണമായേക്കാം. വയറിളക്ക രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടനെ പാനീയ ചികിത്സ തുടങ്ങണം. ഇതിനായി ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്ത് തയാറാക്കിയ നാരങ്ങാവെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ഒരു ഗ്ലാസിന് ഒരു സ്പൂണ്‍ പഞ്ചസാരയും ഒരു നുള്ള് ഉപ്പും എന്ന കണക്കില്‍ ചേര്‍ത്ത പാനീയവും നല്‍കാം. കുട്ടികള്‍ക്ക് അര മണിക്കൂര്‍ ഇടവിട്ട് ആവശ്യത്തിനും മുതിര്‍ന്നവര്‍ക്ക് ഓരോ ഗ്ലാസ് വീതവും നല്‍കണം ഓരോ പ്രാവശ്യവും വയറിളകുമ്പോള്‍ അധികമായി പാനീയം നല്‍കണം. ഛര്‍ദി കൂടി ഉണ്ടെങ്കില്‍ കുറേശ്ശേ വീതം പാനീയം കൂടക്കൂടെ നല്‍കണം. മലത്തില്‍ രക്തം കാണുക, അതിയായ വയറിളക്കവും ഛര്‍ദിയും, വയറിളക്കത്തോടൊപ്പം കടുത്ത പനി, മൂത്രം പോകാതിരിക്കുക, ക്ഷീണം, മയക്കം, കുഞ്ഞുങ്ങളുടെ തലയിലെ പതിപ്പ് കുഴിഞ്ഞിരിക്കുക, അപസ്മാരം തുടങ്ങിയവ ഉണ്ടായാല്‍ പാനീയ ചികിത്സ തുടരുകയും അടിയന്തര ചികിത്സ തേടുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.