ക്ഷയം: മരണനിരക്ക് ഉയർന്നു
text_fieldsആലപ്പുഴ: ജില്ലയിൽ ക്ഷയരോഗ മരണനിരക്ക് ഉയർന്നു. രോഗബാധിതരിൽ 12 ശതമാനം പേർ മരണത്തിന് കീഴടങ്ങുന്നതിൽ ആശങ്ക. പഠനത്തിനൊരുങ്ങി ആരോഗ്യവകുപ്പ്. പാണാവള്ളിയിൽ പ്ലസ്വൺ വിദ്യാർഥിനി മരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. പ്രതിവർഷം ജില്ലയിൽ 1200 മുതൽ 1350 ക്ഷയരോഗബാധിതരുണ്ട്. കോവിഡിനുശേഷമാണ് മരണസംഖ്യ കൂടിയത്.
ആറ് ശതമാനത്തിൽനിന്ന് 12 ശതമാനം വരെയായി മരണനിരക്ക് ഉയർന്നു. കഴിഞ്ഞവർഷം ക്ഷയരോഗം ബാധിച്ച് ജില്ലയിൽ മരിച്ചത് 105 പേരാണ്. 1158 പേർക്ക് രോഗം കണ്ടെത്തി. മരിച്ചതിൽ ഏറെയും പ്രായം കൂടിയവരാണ്. മറ്റ് രോഗങ്ങളുള്ളവരാണ് കൂടുതലും. രോഗം കണ്ടെത്താൻ വൈകുന്നതും കൃത്യമായ ചികിത്സ കിട്ടാത്തതും മരണ കാരണമാകുന്നു. 2019ൽ 6.80 ശതമാനമായിരുന്നു. 2021ൽ 9.48ഉം 2022ൽ 12ഉം ശതമാനമായി ഉയർന്നു.
കരുതല്‍ വേണം
നേരത്തെ കണ്ടെത്തിയാൽ ക്ഷയരോഗത്തിന് കൃത്യമായ ചികിത്സയുണ്ട്.
ആന്റി ടി.ബി. മരുന്നുകൊടുത്താൽ ഭേദമാകും. രോഗം കണ്ടുപിടിക്കാൻ താമസിച്ചാൽ മരണത്തിന് കാരണമാകും. മരുന്നുകൾ ഏൽക്കാത്ത ക്ഷയരോഗാണുബാധയും മരണത്തിലേക്ക് നയിക്കാം. ശ്വാസകോശത്തെക്കൂടാതെ മസ്തിഷ്കത്തെയും ബാധിച്ച് മരണം സംഭവിക്കാം. തുടക്കത്തിൽത്തന്നെ കണ്ടെത്തിയാൽ 95 ശതമാനം പേരുടെയും രോഗം ഭേദമാക്കാം.
മദ്യപാനം, പുകവലി, പ്രമേഹം, മറ്റ് ജീവിതശൈലീ രോഗങ്ങൾ, പോഷകാഹാരക്കുറവ്, പ്രതിരോധശേഷിക്കുറവ്, കരൾരോഗം തുടങ്ങിയവയുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. ശ്വാസകോശ ക്ഷയരോഗമുള്ള വ്യക്തി ചുമക്കുമ്പോഴും തുമ്മുമ്പോഴും രോഗാണുക്കള്‍ അന്തരീക്ഷത്തിലെത്തുന്നു. ഈ വായു ശ്വസിക്കാന്‍ ഇടവരുന്ന വ്യക്തികള്‍ക്ക് ക്ഷയ രോഗബാധ ഉണ്ടാകും.
ലക്ഷണങ്ങൾ
രണ്ടാഴ്ചയലധികം നീളുന്ന പനി, ചുമ, വൈകുന്നേരങ്ങളിൽ ശരീരതാപനില ഉയരുന്നത്, രാത്രി ശരീരം വിയർക്കുക, വിശപ്പില്ലായ്മ, ക്ഷീണം എന്നിവയാണ് ലക്ഷണം. പലരും ഈ ലക്ഷണങ്ങൾ കണ്ടാലും യഥാസമയം ചികിത്സ തേടാറില്ല. അത് രോഗം വഷളാക്കും. ചിലർ അംഗീകൃതമല്ലാത്ത ചികിത്സകളെ ആശ്രയിക്കുന്നു. ഇതും അപകടമാണ്. നെഞ്ചിന്റെ ഭാഗത്ത് എക്സ്റേ എടുത്തുനോക്കിയും കഫ പരിശോധന നടത്തിയും ക്ഷയരോഗം കണ്ടെത്താം. നിലവിൽ എല്ലാ സർക്കാർ ആശുപത്രികളിലും ഇതിനുള്ള സൗകര്യമുണ്ട്. ആറുമാസത്തെ ചികിത്സയിലൂടെ ക്ഷയരോഗം പൂര്‍ണമായും ഭേദമാക്കാം.
സർവേ കാര്യക്ഷമമല്ല
ക്ഷയരോഗ നിർണയ സർവേ കാര്യക്ഷമമല്ലെന്ന് സൂചന. നിശ്ചിത ഇടവേളകളിൽ ഉദ്യോഗസ്ഥർ വീടുതോറും എത്തി വിവരശേഖരണവും പരിശോധനകളും നടത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇത് പലപ്പോഴും നടക്കുന്നില്ലെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.