ഫിറ്റാകാൻ ‘വിം ഹോഫ്’; സാമന്തയുടെ ടിപ്സ് അറിയാം
text_fieldsഫിറ്റായിരിക്കാൻ സഹായിക്കുന്ന ആരോഗ്യ ടിപ്പുകൾ സാമന്ത റൂത്ത് പ്രഭു ഇടക്കിടെ സമൂഹ മാധ്യമത്തിൽ പങ്കിടാറുണ്ട്. അടുത്തിടെ സാമന്ത തന്‍റെ ദിവസം എങ്ങനെയാണ് ആരംഭിക്കുന്നതെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
ഒരു നല്ല ദിവസം ആസ്വദിക്കാന്‍ തന്നെ സജ്ജമാക്കിക്കൊണ്ടാണ് പ്രഭാത ദിനചര്യകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് നടി സാമന്ത പറയുന്നു. ആരോഗ്യത്തെയും മനസ്സമാധാനത്തെയും കേന്ദ്രീകരിച്ചുള്ളതാണ് സാമന്തയുടെ മോണിങ് ദിനചര്യ. രാവിലെ 5.30ന് എഴുന്നേല്‍ക്കും. ദൈനംദിന കാര്യങ്ങളും ചിന്തകളും കുറിച്ചുവെക്കുന്ന ജേണലിങ്ങാണ് ആദ്യം. ശേഷം അഞ്ച് മിനിറ്റ് വെയില്‍ കൊള്ളും. തുടര്‍ന്ന് ശ്വസന വ്യായാമം.
വിം ഹോഫ് രീതിയാണ് സാമന്ത പിന്തുടരുന്ന ശ്വസന വ്യായാമം. കേള്‍ക്കുമ്പോള്‍ വളരെ സിംപിള്‍ ആണെന്ന് തോന്നാമെങ്കിലും സംഭവം പവര്‍ഫുള്‍ ആണ്.
എന്താണ് വിം ഹോഫ് രീതി?
നിയന്ത്രിത രീതിയിൽ ശ്വാസോച്ഛാസം ചെയ്യുന്ന രീതിയാണ് വിം ഹോഫ് ബ്രീത്തിങ് ടെക്നിക്. ഊർജസ്വലത കൈരിക്കാനും സമ്മർദം കുറയ്ക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് വിം ഹോഫ് ടെക്നിക് രൂപകല്‍പന ചെയ്തിരിക്കുന്നത്. ശാരീരികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്താനും ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ വ്യായാമം സഹായിക്കുന്നു.
വിം ഹോഫ് ബ്രീത്തിംഗ് എങ്ങനെ ചെയ്യാം?
ഘട്ടം 1: നിങ്ങൾക്ക് സുഖമായി ഇരിക്കാനോ കിടക്കാനോ കഴിയുന്ന ശാന്തമായ ഒരു സ്ഥലം കണ്ടെത്തുക. അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ വയര്‍ സ്വതന്ത്രമായി വികസിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
ഘട്ടം 2: കണ്ണുകള്‍ അടച്ച് മനസ് സ്വസ്ഥമാക്കുക. മൂക്കിലൂടെ ആഴത്തിൽ ശ്വസിക്കാൻ തുടങ്ങുക, ശ്വാസകോശം നിറയുമ്പോൾ പതിയെ വായിലൂടെ ശ്വാസം വിടുക. ആഴത്തിലും ബോധപൂർവ്വമായും ശ്വസിക്കുക. ഈ ആഴത്തിലുള്ള ശ്വസനം 30-40 തവണ ആവർത്തിക്കുക.
ഘട്ടം 3: 30-40 ശ്വാസങ്ങൾ പൂർത്തിയാക്കിയ ശേഷം, പൂർണ്ണമായും ശ്വാസം വിടുക. ബലപ്രയോഗമില്ലാതെ കഴിയുന്നത്ര നേരം ശ്വാസം പിടിച്ചു നിർത്തുക. വീണ്ടും ശ്വസിക്കണമെന്ന് തോന്നുമ്പോൾ, ആഴത്തിൽ ശ്വസിക്കുകയും 15-20 സെക്കൻഡ് ശ്വാസം പിടിച്ചു നിർത്തുകയും ചെയ്യുക, തുടർന്ന് വിടുക.
ശ്രദ്ധിക്കേണ്ടത്
ഒഴിഞ്ഞ വയറോടെയും സുരക്ഷിതമായ അന്തരീക്ഷത്തിലും വേണം ഈ ടെക്നിക് പരിശീലിക്കേണ്ടത്. വാഹനമോടിക്കുമ്പോഴോ വെള്ളത്തിലിരിക്കുമ്പോഴോ ഇത് ചെയ്യരുത്. കാരണം ശ്വാസം പിടിച്ചുനിർത്തുന്നത് തലകറക്കത്തിന് കാരണമായേക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.