വ്യാജ രേഖകൾ ഉപയോഗിച്ച് ബി.എസ്4 വാഹന വിൽപ്പന; 151 കാറുകൾ പിടികൂടി, ഒമ്പതുപേർ അറസ്റ്റിൽ
text_fieldsമുംബൈ: ബി.എസ്4 എൻജിനുകളുള്ള കാറുകൾ വ്യാജ രേഖകൾ ഉപയോഗിച്ച് വിൽപ്പന നടത്തിയ കേസിൽ ഒമ്പതുപേരെ നവി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽനിന്ന് 7.15 കോടി രൂപ വിലവരുന്ന 151 കാറുകൾ ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തതായി നവി മുംബൈ പൊലീസ് കമീഷണർ ബിപിൻ കുമാർ സിംഗ് പറഞ്ഞു. പിടികൂടിയ വാഹനങ്ങളിൽ പലതും രജിസ്റ്റർ ചെയ്യാത്തതും പുതിയതുമാണ്.
രജ്യത്ത് 2020 ഏപ്രിൽ ഒന്ന് മുതൽ ബി.എസ്4 മാനദണ്ഡങ്ങൾ പ്രകാരമുള്ള വാഹനങ്ങൾ വിൽക്കുന്നത് നിരോധിച്ചിരുന്നു. ഇതോടെ നിർമാതാക്കളുടെ കൈവശം നിരവധി വാഹനങ്ങൾ വിറ്റുപോകാതെ കിടന്നു. ഇത്തരം കാറുകൾ പൊളിക്കാനായി ലേലം ചെയ്യുകയായിരുന്നു. ഇങ്ങനെ ലേലത്തിന് എടുത്തവരിൽനിന്ന് പ്രതികൾ കാറുകൾ കരസ്ഥമാക്കി.
തുടർന്ന് വ്യാജ ചേസിസ് നമ്പറും രജിസ്ട്രേഷൻ വിവരങ്ങളും ചേർത്ത് വിൽക്കുകയായിരുന്നു. വാഹനം വെള്ളപ്പൊക്കത്തിൽ അകപ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് കുറഞ്ഞ തുകക്കായിരുന്നു വിൽപ്പന. കേസിലെ പ്രധാന പ്രതി പനവേലിനടുത്ത് ഷിർഡോണിൽ ഓഫിസും ഗോഡൗണും സ്ഥാപിച്ചിരുന്നു.
മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽനിന്നും ഡൽഹി, ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽനിന്നുമാണ് കാറുകൾ പിടിച്ചെടുത്തത്. പുതിയ ചേസിസ് നമ്പറുകൾ നിർമിക്കുന്ന യന്ത്രവും കണ്ടെടുത്തു. രാജ്യത്ത് പിടികൂടുന്ന ഏറ്റവും വലിയ കാർ തട്ടിപ്പുകളിലൊന്നാണിത്. ഇവർ വിൽപ്പന നടത്തിയ കൂടുതൽ കാറുകൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.
വാഹനങ്ങളിൽനിന്നുള്ള വായു മലിനീകരണത്തെ നിയന്ത്രിക്കാൻ സർക്കാർ ഏർപ്പെടുത്തിയ മാനദണ്ഡങ്ങളാണ് ഭാരത് സ്റ്റേജ് (ബി.എസ്). നിലവിൽ പുതിയ വാഹനങ്ങൾ വിൽക്കുേമ്പാൾ ബി.എസ്6 മാനദണ്ഡങ്ങൾ പാലിച്ചുള്ള എൻജിൻ വേണമെന്നത് നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.