സൗദിയിൽ ഇലക്ട്രിക് കാർ അസംബ്ലി പ്ലാൻറ് നിർമിക്കും
text_fieldsജിദ്ദ: സൗദി അറേബ്യയിൽ വാഹന വ്യവസായം ശക്തിപ്പെടുത്താൻ ദക്ഷിണ കൊറിയയിലെ ഹ്യുണ്ടായ് മോട്ടോറും സൗദി വ്യവസായ-ധാതു വിഭവശേഷി മന്ത്രാലയവും കരാറായി. വ്യവസായ, ധാതു വിഭവശേഷി മന്ത്രി ബന്ദർ അൽ ഖുറൈഫ്, സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ അൽ ഇബ്രാഹിം എന്നിവരുടെ സാന്നിധ്യത്തിൽ കരാർ ഒപ്പുവെച്ചു. ഇതനുസരിച്ച് ഇലക്ട്രിക് കാർ അസംബ്ലി പ്ലാൻറ് സൗദിയിൽ സ്ഥാപിക്കും. പ്രാദേശിക ഉൽപാദന ശേഷി വികസിപ്പിക്കുന്ന വ്യവസായ ദേശീയ പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ വൈവിധ്യവത്കരിക്കാൻ ശ്രമിക്കുന്ന ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതവുമായാണ് ഈ നീക്കം. വാഹന വ്യവസായ വികസനത്തിലേക്കുള്ള ശ്രദ്ധ കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ്.
ഇലക്ട്രിക് വാഹനങ്ങൾക്കായി ഒരു സമ്പൂർണ അസംബ്ലി പ്ലാൻറ് (സി.കെ.ഡി സിസ്റ്റം) നിർമിക്കാനുള്ള പദ്ധതി കാരാറിലുണ്ടെന്ന് വ്യവസായ മന്ത്രാലയം വ്യക്തമാക്കി. സൗദിയിൽ നിക്ഷേപമിറക്കാൻ വലിയ താൽപര്യമാണ് ഹ്യുണ്ടായ് കമ്പനിക്കുള്ളത്. വ്യവസായത്തിനുള്ള ദേശീയപദ്ധതി ഓട്ടോമോട്ടീവ് മേഖലയെ സ്വദേശിവത്കരിക്കാനും അതിൽ നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിടുന്നതായി മന്ത്രാലയം സൂചിപ്പിച്ചു. അടുത്ത ദശകത്തിൽ രാജ്യത്തെ ചെറുവാഹന വിൽപനയിൽ 2.2 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. വാഹന മേഖലയുടെ പ്രാദേശികവത്കരണം രാജ്യത്തിന് വലിയ നേട്ടമുണ്ടാക്കും എന്നതാണ് ദേശീയ പദ്ധതി ലക്ഷ്യമിടുന്നത്. ചെറിയ വാഹന വിപണിയുടെ വലുപ്പം കണക്കിലെടുക്കുമ്പോൾ പ്രാദേശിക തലങ്ങളിൽ അതിന് വലിയ അവസരമാണുള്ളത്.
അടുത്ത 10 വർഷത്തിനുള്ളിൽ അതിന്റെ വളർച്ച ആഗോള ശരാശരിയിൽ ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.