![Pune woman to travel the world on a bike wearing Maharashtrian nauvari saree Pune woman to travel the world on a bike wearing Maharashtrian nauvari saree](https://www.madhyamam.com/h-upload/2023/03/09/1942492-rameela-sareejpg-main.webp)
മോട്ടോർ സൈക്കിളിൽ സാരിയുടുത്ത് യുവതിയുടെ ലോക സഞ്ചാരം; ലക്ഷ്യം ഭാരതീയ സംസ്കാരം പ്രചരിപ്പിക്കൽ
text_fieldsലോക സഞ്ചാരത്തിന്റെ പലതരം മാതൃകകൾ നാം ഇതിനകം കണ്ടിട്ടുണ്ട്. അതിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു യാത്രാ ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് പുണെ സ്വദേശിയായ യുവതി. മോട്ടോർ സൈക്കിളിൽ സാരിയുടുത്ത് ലോകം ചുറ്റാനാണ് രമാഭായ് ലാപ്തെ എന്ന 27 കാരിയുടെ ലക്ഷ്യം.
പൈലറ്റും യുവ സാമൂഹിക സംരംഭകയായ രമാഭായ് ലാപ്തെ ഹോണ്ട മോട്ടോര്‍സെക്കിള്‍സിന്റെ ജനപ്രിയ ടൂ വീലര്‍ മോഡലുകളിലൊന്നായ ഹോണ്ട ഹൈനസ് CB 350-യിലാണ് ലോകയാത്ര നടത്തുന്നത്. ഒരു വർഷം നീളുന്ന യാത്ര ഈ വനിതാദിനത്തിൽ ആരംഭിച്ചു. യാത്രക്കിടെ ഇവർ 40ലധികം രാജ്യങ്ങളിലൂടെയും ആറ് വൻകരകളിലൂടെയും സഞ്ചരിക്കും. അടുത്ത വര്‍ഷം മാര്‍ച്ച് എട്ടിന് പര്യടനം പൂര്‍ത്തിയാക്കി റമീല മാതൃരാജ്യത്തേക്ക് മടങ്ങിയെത്തും.
ആദ്യഘട്ടത്തിൽ മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഡൽഹിയിൽ അവസാനിക്കും. അവിടെനിന്ന് വിമാനത്തിലാകും ഓസ്ട്രേലിയയിലെ പെർത്തിലെത്തുക. ഓസ്‌ട്രേലിയയിൽ നിന്ന് ന്യൂസിലാൻഡിലെ ഓക്ക്‌ലൻഡ്, വെല്ലിംഗ്ടൺ, നേപ്പിയർ, ചിലിയിലെ സാന്റിയാഗോ മുതൽ കൊളംബിയ - ബൊഗോട്ട, യുഎസ്‌എയിലെ സാൻ ഡിയാഗോ കാനഡയിലെ വാൻകൂവർ, ന്യൂയോർക്ക്, അവിടെ നിന്ന് കടൽമാർഗ്ഗം ഇംഗ്ലണ്ട്, ലണ്ടൻ എന്നിങ്ങനെ യാത്ര നീളും.
തുടർന്ന് പോളണ്ടിലെ വാർസോ, ഇറ്റലി, റോം ഫ്രാൻസിലെ പാരീസ് വഴി സ്പെയിനിലെ മാഡ്രിഡിലേക്കും പോർച്ചുഗലിലെ ലിസ്ബണിൽ നിന്ന് മൊറോക്കോയിലെ മാരാക്കേച്ചിലേക്കും, ടുണീഷ്യയിൽ നിന്ന് ജോർദാനിലെ പെട്രയിലേക്കും സഞ്ചരിക്കും. ഇവിടെനിന്ന് കടൽ മാർഗം, സൗദി അറേബ്യയിലെ റിയാദിലേക്കും പിന്നീട് മസ്‌കറ്റ് ഒമാൻ വഴി ബൈക്കിൽ യുഎഇ, ദുബായിൽ എത്തും അവിടെനിന്ന് കടൽ മാർഗം ഗുജറാത്തിലെ ജാംനഗറിലേക്കും തുടർന്ന് ഡൽഹി വഴി മുംബൈയിലേക്കും ഇവർ എത്തും.
ഈ ചരിത്ര യാത്രക്കായി അവര്‍ ഹോണ്ടയുടെ ഹൈനസ് CB 350 മോട്ടോര്‍സൈക്കിളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. യാത്രയിലെ വെല്ലുവിളികൾ നേരിടാന്‍ താന്‍ മാനസികമായും ശാരീരികമായും സജ്ജമാണെന്ന് രമാഭായ് പറഞ്ഞു. സാരിയുടുത്താണ് യാത്രയെങ്കിലും റൈഡിങ് ഗിയറുകളെല്ലാം ധരിച്ച് സുരക്ഷിതമായി റൈഡ് പൂര്‍ത്തീകരിക്കാനാണ് പ്ലാന്‍.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.