![Basavaraj Bommai Basavaraj Bommai](https://www.madhyamam.com/h-upload/2021/12/18/1332368-10-years-jail-1-lakh-rs-fine-in-karnatakas-proposed-anti-conversion-bill.webp)
10വർഷം തടവും ലക്ഷം പിഴയും; കർണാടക നിർബന്ധിത മതപരിവർത്തന കരടുബില്ലിൽ കടുത്ത വ്യവസ്ഥകൾ
text_fieldsബംഗളൂരു: നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരായ നിയമനിർമാണത്തിനൊരുങ്ങി കർണാടക. മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നവർക്ക് 10 വർഷം വരെ ജയിൽ ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമടക്കമുള്ള കടുത്ത വ്യവസ്ഥകൾ കരടുബില്ലിൽ ഉൾപ്പെടുത്തിയേക്കും.
ബെലഗാവിയിലെ ശീതകാല സമ്മേളനത്തിൽ കർണാടക നിയമസഭയിൽ ബി.ജെ.പി സർക്കാർ ബിൽ അവതരിപ്പിച്ചേക്കും. മതപരിവർത്തനത്തിന് മുമ്പ് ജില്ല മജിസ്ട്രേറ്റിനോ അഡീഷണൽ ജില്ല മജിസ്ട്രേറ്റിനോ അതേ റാങ്കിൽ കുറയാത്ത മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ മതപരിവർത്തനത്തിന്‍റെ ഫോം രണ്ടിൽ മുൻകൂർ അറിയിപ്പ് നൽകണം.
കർണാടക പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയൻ ബിൽ 2021 (കർണാടക മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബിൽ) പ്രകാരം നിർബന്ധിത മതപരിവർത്തനം മാത്രം ഉദ്ദേശിച്ചുള്ള വിവാഹങ്ങൾ അസാധുവായി പ്രഖ്യാപിക്കും.
തെറ്റിദ്ധരിപ്പിച്ചോ, ബലം പ്രയോഗിച്ചോ, സ്വാധീനത്തിലൂടെയോ, വഞ്ചനയിലൂടെയോ, ആനുകൂല്യം നൽകിയോ, വിവാഹത്തിനുവേണ്ടി സമ്മർദ്ദം ചെലുത്തിയോയുള്ള മതപരിവർത്തനം തടയലാണ് ബില്ലിന്‍റെ ലക്ഷ്യമെന്ന് പറയുന്നു.
നിർബന്ധിച്ച് മതം മാറ്റുന്ന കേസുകളിൽ മൂന്നു മുതൽ അഞ്ചുവർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. നിർബന്ധിച്ച് മതപരിവർത്തനം ചെയ്തവരിൽ പ്രായപൂർത്തിയാകാത്തവർ, എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ എന്നിവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മൂന്ന് മുതൽ 10 വർഷം വരെ തടവുശിക്ഷയും 50,000 രൂപ പിഴയും വിധിച്ചേക്കാം. കൂടാതെ കൂട്ട മതപരിവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. മതപരിവർത്തനത്തിന് വിധേയമായവർക്ക് നഷ്ടപരിഹാരമായി പരമാവധി അഞ്ചുലക്ഷം രൂപ കൈമാറണമെന്നും വ്യവസ്ഥയുണ്ട്.
മതം മാറാൻ ഉദ്ദേശിക്കുന്നവർ 60 ദിവസം മുെമ്പങ്കിലും കലക്ടർ അല്ലെങ്കിൽ സമാന റാങ്കിലുള്ള ഉദ്യോഗസ്ഥന് രേഖാമൂലം വിവരം അറിയിക്കണം. തന്‍റെ സ്വതന്ത്ര്യ സമ്മതത്തോടെയും ബലപ്രയോഗമോ നിർബന്ധമോ ഇല്ലാതെയാണ് മതം മാറാൻ ആഗ്രഹിക്കുന്നതെന്നും ഇതിൽ വ്യക്തമാക്കണം. മതംമാറി 30 ദിവസത്തിനകവും വിവരം അറിയിക്കണം. മതപരിവർത്തനത്തിന് അപേക്ഷ ലഭിച്ചാൽ ജില്ല മജിസ്ട്രേറ്റ് പൊലീസ് മുഖേന അന്വേഷണം നടത്തണമെന്നും പറയുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.