ദല്ലേവാൾ വൈദ്യസഹായം സ്വീകരിച്ചതോടെ 121 കർഷകർ നിരാഹാര സമരം അവസാനിപ്പിച്ചു
text_fieldsചണ്ഡീഗഢ്: കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖനൗരി സമരഭൂമിയിൽ നിരാഹാര സമരം നടത്തിയ 121 കർഷകർ സമരം അവസാനിപ്പിച്ചു. ദല്ലേവാൾ വൈദ്യസഹായം സ്വീകരിക്കാൻ തയാറായതോടെയാണ് അനിശ്ചിതകാല സമരം അവസാനിപ്പിച്ചത്.
ഫെബ്രുവരി 14ന് കർഷകരുമായി കൂടിക്കാഴ്ചക്ക് തയാറാണെന്ന അറിയിപ്പ് ലഭിച്ചതോടെയാണ് ദല്ലേവാൾ വൈദ്യ ചികിത്സ സ്വീകരിക്കാൻ സമ്മതമറിയിച്ചത്. 54 ദിവസം നീണ്ട നിരാഹാര സത്യഗ്രഹം ദല്ലേവാളിന്റെ ആരോഗ്യം അത്യന്തം മോശമായിരുന്നു. എന്നാൽ കർഷകർക്ക് കേന്ദ്രസർക്കാറിൽ നിന്ന് ഒരുറപ്പും ലഭിക്കാതെ ആരോഗ്യം ക്ഷയിച്ച് മരിക്കേണ്ടി വന്നാലും വൈദ്യസഹായം തേടില്ലെന്നായിരുന്നു ദല്ലേവാളിന്റെ നിലപാട്.
അദ്ദേഹത്തിന്‍റെ ആരോഗ്യം വഷളാകുകയും സർക്കാർ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാതിരിക്കുകയും ചെയ്തതോടെ 111 കർഷകരുടെ സംഘം ജനുവരി 15ന് ദല്ലേവാളിന്‍റെ പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തി. ജനുവരി 17ന് ഹരിയാനയിൽ നിന്നുള്ള 10 കർഷകർ കൂടി ഇവർക്കൊപ്പം ചേർന്നു. ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് മൻദീപ് സിങ് സിദ്ദുവിന്‍റെയും പട്യാല സീനിയർ പൊലീസ് സൂപ്രണ്ട് നാനക് സിങ്ങിന്‍റെയും സാന്നിധ്യത്തിൽ ജ്യൂസ് കുടിച്ചാണ് കർഷകർ ഉപവാസം അവസാനിപ്പിച്ചത്.
കേന്ദ്ര കൃഷി മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി പ്രിയരഞ്ജന്‍റെ നേതൃത്വത്തിലുള്ള കേന്ദ്ര ഉന്നതതല സംഘം ശനിയാഴ്ച കർഷക നേതാവ് ദല്ലേവാളിനെയും സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര), കിസാൻ മസ്ദൂർ മോർച്ച പ്രതിനിധികളെയും കണ്ട് ഫെബ്രുവരി 14 ചർച്ച നടത്താമെന്ന് അറിയിച്ചിരുന്നു. കേന്ദ്രം കൂടിക്കാഴ്ചക്ക് സമ്മതിച്ചതോടെ വൈദ്യസഹായം തേടാൻ സമ്മതിച്ചെങ്കിലും നിരാഹാര സത്യഗ്രഹം അവസാനിപ്പിക്കാൻ ദല്ലേവാൾ തയാറായിട്ടില്ല. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നത് വരെ സമരം പിൻവലിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.