14 കോടി പേർ ഭക്ഷ്യസുരക്ഷക്ക് പുറത്തെന്ന് സോണിയ
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് സെൻസസ് വൈകുന്നതുമൂലം 14 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള (എൻ.എഫ്.സി.എ) ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി. ദേശീയ ഭക്ഷ്യസുരക്ഷ നിയമ പ്രകാരമുള്ള ഗുണഭോക്താക്കളെ 2011 സെന്‍സസ് അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ എത്രയും വേഗം സെന്‍സസ് നടത്തണമെന്ന് സോണിയ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
140 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് 2013 സെപ്റ്റംബറില്‍ യു.പി.എ സര്‍ക്കാർ ഭക്ഷ്യ സുരക്ഷ പദ്ധതി നടപ്പാക്കിയത്. ദശലക്ഷക്കണക്കിന് ദുർബല കുടുംബങ്ങളെ പട്ടിണിയിൽനിന്ന് സംരക്ഷിക്കുന്നതിൽ, പ്രത്യേകിച്ച് കോവിഡ് മഹാമാരിക്കാലത്ത് ഭക്ഷ്യസുരക്ഷ നിയമം നിർണായക പങ്ക് വഹിച്ചു. ദേശീയ ഭക്ഷ്യസുരക്ഷ പ്രകാരം ഗ്രാമീണ ജനസംഖ്യയിൽ 75 ശതമാനം പേർക്കും നഗര ജനസംഖ്യയിൽ 50 ശതമാനം പേർക്കും സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്. 2011സെന്‍സസ് അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കള്‍ക്കുള്ള ക്വോട്ട നിര്‍ണയിക്കുന്നത്. 2021ലെ സെൻസസ് എപ്പോഴുണ്ടാകുമെന്ന് ഇപ്പോഴും വ്യക്തതയില്ല. ഭക്ഷ്യസുരക്ഷ പ്രത്യേകാവകാശമല്ല, മൗലികാവകാശമാണെന്നും സോണിയ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.