അഭയകേന്ദ്രത്തിലെ കൂട്ടമരണം: മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ
text_fieldsന്യൂഡൽഹി: മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായുള്ള അഭയകേന്ദ്രത്തിൽ 15 ദിവസത്തിനിടെ 12 പേർ മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡൽഹി സർക്കാർ. വിഷയത്തിൽ അന്വേഷണം നടത്തി 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി റവന്യൂ മന്ത്രി അതിഷി അഡീഷനൽ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. ഡൽഹി രോഹിണിയിലാണ് ആശാകിരൺ എന്നപേരിൽ സർക്കാർ ഉടമസ്ഥതയിലുള്ള അഭയകേന്ദ്രം പ്രവർത്തിക്കുന്നത്.
ആശാകിരണിന്റെ മെഡിക്കൽ കെയർ യൂനിറ്റിൽനിന്നുള്ള കണക്കുകൾ പ്രകാരം ജൂലൈ രണ്ടാം പകുതിയിൽ 10 സ്ത്രീകൾ ഉൾപ്പെടെ 12 അന്തേവാസികൾ മരിച്ചതായാണ് വിവരം. എന്നാൽ, ജൂലൈ ആദ്യവാരത്തിൽ ഒരു സ്ത്രീയുടെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഇത് സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നതായി സാമൂഹിക പ്രവർത്തകർ പറയുന്നു.
ജൂലൈയിൽ പുറത്തെ ആശുപത്രികളിലേക്ക് ചികിത്സക്കയച്ച അന്തേവാസികളുടെ കണക്കിലും അസാധാരണത്വമുണ്ട്. പതിവായി 10 -20 ആളുകളെ അയക്കാറുള്ളതിൽനിന്ന് വിപരീതമായി ജൂലൈയിൽ 54 അന്തേവാസികളെ പുറത്തുള്ള ആശുപത്രികളിലേക്ക് ചികിത്സക്ക് അയച്ചതായാണ് കണക്കുകൾ. 1989ലാണ് 350 പേർക്ക് താമസിക്കാവുന്ന അഭയകേന്ദ്രം സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.