താൽക്കാലിക വിമാനത്താവളം തുറന്നു
text_fieldsചെന്നൈ: നഗരത്തിൽനിന്ന് 60 കിലോമീറ്റർ അകലെ ആർക്കോണത്തെ രജാലി നാവികസേനാ താവളത്തിൽ താൽക്കാലിക വിമാനത്താവളം തുറന്നു. എയർ ഇന്ത്യാ വിമാനങ്ങളും മറ്റ് സ്വകാര്യ വിമാനങ്ങളും ഇവിടെ ഇറങ്ങും. ഡൽഹിയിലേക്കും ഹൈദരാബാദിലേക്കും സർവീസ് തുടങ്ങി. നൂറുകണക്കിന് യാത്രക്കാർ അയൽ സംസ്ഥാനങ്ങളിലേക്ക് പറന്നു. മൂന്ന് ദിവസമായി ചെന്നൈ വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന ആയിരത്തോളം യാത്രക്കാർക്ക് പ്രയോജനപ്പെടും.
ഇതിനിടെ, പ്രളയത്തെത്തുടർന്ന് പുറപ്പെടുന്ന അടിയന്തര വിമാന സർവീസുകളിൽ താഴ്ന്ന നിരക്കിൽ യാത്ര ചെയ്യാം. കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് 1000 രൂപയും ഉത്തരേന്ത്യൻ നഗരങ്ങളിലേക്ക് 2000 രൂപയും നൽകിയാൽ മതി. രജാലി താവളത്തിൽതന്നെയാണ് ടിക്കറ്റ് വിതരണം. വിമാന സർവിസുകളുടെ സമയം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വൈബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രജാലി നാവിക സേനാ താവളത്തിലാണ് ഇറങ്ങിയത്. ഇതിന് മുമ്പ് പ്രത്യേക എയർബസ് ഇറക്കി റൺവെയുടെ സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.