Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.എൻ.യു വിദ്യാർഥികൾ...

ജെ.എൻ.യു വിദ്യാർഥികൾ കീഴടങ്ങണമെന്ന് ഡൽഹി ഹൈകോടതി

text_fields
bookmark_border
ജെ.എൻ.യു വിദ്യാർഥികൾ കീഴടങ്ങണമെന്ന് ഡൽഹി ഹൈകോടതി
cancel

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യാനൊരുങ്ങുന്ന ഡി.എസ്.യു നേതാക്കളായ ഉമര്‍ ഖാലിദിനോടും അനിര്‍ബന്‍ ഭട്ടാചാര്യയോടും കീഴടങ്ങാനും നിയമത്തിന്‍െറ വഴി തെരഞ്ഞെടുക്കാനും ഹൈകോടതിയുടെ ഉപദേശം. അതേസമയം, രാജ്യദ്രോഹക്കുറ്റാരോപണം നേരിടുന്ന വിദ്യാര്‍ഥികളെ പിടികൂടാന്‍ പൊലീസിനെ ജെ.എന്‍.യുവില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി. ജെ.എന്‍.യു കാമ്പസില്‍നിന്ന് ഡല്‍ഹി ഹൈകോടതിവരെ വന്ന് കീഴടങ്ങാന്‍ സംരക്ഷണം വേണമെന്ന ഇരുവരുടെയും ആവശ്യം പ്രത്യേകം പരിഗണിക്കാന്‍ വിസമ്മതിച്ച ഹൈകോടതി, കനയ്യയുടെ കേസിനൊപ്പം ബുധനാഴ്ച ഈ കേസും പരിഗണിക്കാമെന്ന് വ്യക്തമാക്കി.  

കീഴടങ്ങാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കിയ ഉമറും അനിര്‍ബനും ആക്രമണങ്ങളില്‍നിന്ന് സംരക്ഷണം തേടിയാണ് ഹൈകോടതിയെ സമീപിച്ചത്. കനയ്യ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഇത്തരമൊരാവശ്യം ഉന്നയിക്കുന്നതെന്ന് ഉമറും അനിര്‍ബനും ഹരജികളില്‍ വ്യക്തമാക്കിയിരുന്നു. കനയ്യ കുമാറും മാധ്യമപ്രവര്‍ത്തകരും ജെ.എന്‍.യു വിദ്യാര്‍ഥികളും ആക്രമിക്കപ്പെട്ട പട്യാല ഹൗസ് കോടതിയില്‍ ചെന്നാല്‍ തങ്ങളും ആക്രമിക്കപ്പെടുമെന്ന് ഇരുവരും ബോധിപ്പിച്ചു. കനയ്യ കുമാറിനെക്കാള്‍ ആക്രമണമായിരിക്കും നേരിടേണ്ടിവരുകയെന്നും ഇരുവരും തുടര്‍ന്നു. അസാധാരണമായ സാഹചര്യത്തിലാണ് ഈ കീഴടങ്ങല്‍ ഹരജി സമര്‍പ്പിക്കുന്നതെന്ന് ഉമറിനും അനിര്‍ബനും വേണ്ടി ഹാജരായ അഡ്വ. കാമിനി ജയ്സ്വാള്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍പോലും കനയ്യ ആക്രമിക്കപ്പെട്ട കാര്യം അവര്‍ ചൂണ്ടിക്കാട്ടി. ഇതത്തേുടര്‍ന്ന് ഡല്‍ഹി പൊലീസിന്‍െറയും ഡല്‍ഹി സര്‍ക്കാറിന്‍െറയും വാദം കേള്‍ക്കാന്‍ വിസമ്മതിച്ച ജസ്റ്റിസ് പ്രതിഭ റാണി, കീഴടങ്ങാനുള്ള സ്ഥലവും സമയവും കുറിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു. ഏതൊക്കെ അഭിഭാഷകര്‍ തങ്ങള്‍ക്കൊപ്പമുണ്ടാകണമെന്ന് വ്യക്തമാക്കാന്‍ ഹൈകോടതി ഉമറിനോടും അനിര്‍ബനോടും ആവശ്യപ്പെട്ടു. എന്നാല്‍, കോടതിമുറിയിലുണ്ടായിരുന്ന ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് അടച്ചിട്ട ചേംബറില്‍ അവരെ വിളിച്ചുവരുത്തിയ ജഡ്ജി അവരുടെ ഭാഗം കേട്ടശേഷം ഇടക്കാല ഉത്തരവിറക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഹരജിയില്‍ വിശദമായി ബുധനാാഴ്ച വാദം കേള്‍ക്കുമെന്നും ജസ്റ്റിസ് റാണി കൂട്ടിച്ചേര്‍ത്തു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച ഉമറും അനിര്‍ബനും അടക്കമുള്ള അഞ്ച് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസിനെ ജെ.എന്‍.യു കാമ്പസില്‍ കയറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അനുഭാവിയായ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളുകയും ചെയ്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUdelhi high courtjnu protestumar khalid
Next Story