എസ്.ബി.ഐ അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
text_fieldsന്യൂഡൽഹി: എസ്.ബി.ടി അടക്കം ആറു ബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്ട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഭാരതീയ മഹിളാബാങ്ക് എന്നീ അസോസിയേറ്റഡ് ബാങ്കുകളേയാണ് എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നത്.
ലയനത്തോടെ 50 കോടിയിലേറെ ഇടപാടുകാരും 37 ലക്ഷം കോടിയിലേറെ രൂപയുടെ ബിസിനസുമുള്ള വമ്പൻ ബാങ്കായി എസ്.ബി.ഐ മാറും. 22,500 ശാഖകളും 58,000 എ.ടി.എമ്മുകളുമുണ്ടാകും. ബാങ്കിന്റെ അടിത്തറ ശക്തമാക്കുകയെന്ന ലക്ഷ്യവുമുണ്ട്. ലയനത്തോടെ എസ്.ബി.ഐ.യുടെ ബാലന്‍സ് ഷീറ്റിന്റെ സൈസ് 37 ലക്ഷം കോടി രൂപയാകും. നിലവില്‍ ഇത് 28 ലക്ഷം കോടി രൂപയാണ്.
കേന്ദ്രസർക്കാറിന്‍റെ അനുമതി ലഭിച്ചതോടെ ലയന നടപടികൾ ഉടൻതന്നെ ആരംഭിക്കും. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത പട്യാല, ഹൈദരാബാദ് ബാങ്കുകളാകും ആദ്യം എസ്.ബി.ഐയിൽ ലയിപ്പിക്കുക. 2008ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും 2010ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോറും എസ്.ബി.ഐയിൽ ലയിപ്പിച്ചിരുന്നു.
അതേസമയം, അനുബന്ധ ബാങ്കുകളിലെ ജീവനക്കാരും ഉദ്യോഗസ്ഥരും ലയനത്തെ ആശങ്കയോടെയാണ് കാണുന്നത്. അഞ്ച് അസോസിയേറ്റ് ബാങ്കുകളിലായി 70,000-ത്തോളം ജീവനക്കാരാണ് ഉള്ളത്. മാതൃബാങ്കില്‍ ലയിക്കുന്നതോടെ പലരുടെയും സ്ഥാനക്കയറ്റ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും. ശമ്പളഘടന അനുകൂലമാകുമോ എന്ന കാര്യത്തിലും ജീവനക്കാര്‍ക്ക് ആശങ്കയുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.