തലക്ക് വൻതുക പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം 22 മാവോവാദികൾ ഛത്തിസ്ഗഢിൽ കീഴടങ്ങി
text_fieldsബിജാപുർ: തലക്ക് വൻതുക സമ്മാനം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം 22 മാവോവാദികൾ ഛത്തിസ്ഗഢിലെ ബിജാപുരിൽ കീഴടങ്ങി. അയാതു പൂനം, പാണ്ടു കുഞ്ചം, കോസി ടാമോ, സോന കുഞ്ചം, ലിംഗേഷ് പഡം എന്നിവർക്ക് രണ്ടു ലക്ഷം രൂപ വീതം തലക്ക് ഇനാം പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഈ വർഷം ഇതുവരെയായി 107 മാവോവാദികൾ കീഴടങ്ങിയപ്പോൾ 82 പേരെ വെടിവെച്ചുകൊന്നിട്ടുണ്ട്. 143 പേർ പിടിയിലായി.
വ്യാഴാഴ്ച രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ഛത്തിസ്ഗഢിലെ ബസ്തർ മേഖലയിൽ സുരക്ഷാ സേന 30 മാവോവാദികളെ വധിച്ചിരുന്നു. ബിജാപുർ ജില്ലയിൽ 26 മാവോവാദികളെയാണ് വധിച്ചത്. കാങ്കറിൽ നാലു പേരെയും ബി.എസ്.എഫും സംസ്ഥാന പൊലീസിലെ പ്രത്യേകസേനയും വെടിവെച്ചു കൊന്നു. ബിജാപൂരിൽ ഒരു പൊലീസുകാരനും മരിച്ചു.
ബിജാപൂർ, ദന്തേവാഡ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിൽ മാവോവാദി വിരുദ്ധ ഓപറേഷൻ നടത്തുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. 26 പേരുടെ മൃതദേഹങ്ങളും തോക്കുകളും സ്ഫോടകവസ്തുക്കളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. പൊലീസ് ജില്ല റിസർവ് ഗാർഡ് (ഡി.ആർ.ജി) യൂനിറ്റിലെ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട പൊലീസുകാരൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.