വഖഫ് ജെ.പി.സിയിൽ 32 അംഗങ്ങൾ: റിപ്പോർട്ട് ശീതകാല സമ്മേളനത്തിൽ
text_fieldsന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ പരിശോധിക്കാനും പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനുമായി 31 അംഗ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) രൂപവത്കരിച്ചു.
ലോക്സഭയില്‍ നിന്നും 21ഉം രാജ്യസഭയിൽ നിന്ന് 10ഉം അംഗങ്ങളുള്ള സമിതി പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അവസാന ആഴ്ച റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു ഇരുസഭകളെയും അറിയിച്ചു. സമിതിയുടെ പ്രഖ്യാപനത്തോടെ ജൂലൈ 22ന് തുടങ്ങിയ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് പരിസമാപ്തിയായി.
ലോക്സഭയിൽനിന്ന് ബി.ജെ.പി എം.പിമാരായ ജഗദംബിക പാല്‍, നിഷികാന്ത് ദുബേ, തേജസ്വി സൂര്യ, അപരാജിത സാരംഗി, സഞ്ജയ് ജയ്സ്വാള്‍, ദിലീപ് സൈകിയ, അഭിജിത്ത് ഗംഗോപാധ്യായ, ഡി.കെ. അരുണ എന്നിവരും കോൺഗ്രസ് എം.പിമാരായ ഗൗരവ് ഗൊഗോയി, ഇമ്രാന്‍ മസൂദ്, മുഹമ്മദ് ജാവേദ് എന്നിവരും സമാജ്‌വാദി പാര്‍ട്ടിയില്‍നിന്ന് മുഹീബുല്ല നദ്വിയും തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് കല്യാണ്‍ ബാനര്‍ജിയും ഡി.എം.കെയില്‍നിന്ന് എ. രാജയും ടി.ഡി.പിയില്‍നിന്ന് ലവ് ശ്രീകൃഷ്ണ ദേവരായലുവും ജെ.ഡി.യുവില്‍നിന്ന് ദിലേശ്വര്‍ കാമത്തും ഉദ്ധവ് ശിവസേനയില്‍നിന്ന് അരവിന്ദ് സാവന്തും എന്‍.സി.പി ശരദ്ചന്ദ്ര പവാറില്‍നിന്ന് സുരേഷ് ഗോപിനാഥ് മഹത്രെയും ശിവസേനയില്‍നിന്ന് നരേഷ് മഹ്സ്‌കേ, എല്‍.ജെ.പി രാം വിലാസില്‍നിന്ന് അരുണ്‍ ഭാരതിയും മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമൂനിൽ നിന്ന് എം.പി അസദുദ്ദീന്‍ ഉവൈസിയും അംഗങ്ങളാണ്. രാജ്യസഭയിൽ നിന്നുള്ള അംഗങ്ങളെ ഉടൻ പ്രഖ്യാപിക്കും.
ഏറെ കാലങ്ങൾക്ക് ശേഷമാണ് ഒരു ദിവസം പോലും പാഴാക്കാതെ പാർലമെന്റ് സമ്മേളനം സമാപിക്കുന്നതെന്ന് കേന്ദ്ര പാർലമെന്ററി മന്ത്രി കിരൺ റിജിജു വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭരണ പ്രതിപക്ഷ എം.പിമാരുടെ സഹകരണം കൊണ്ടാണിത് സാധ്യമായതെന്നും ഈ രീതി ശൈത്യകാല സമ്മേളനത്തിലും തുടരുമെന്നാണ് പ്രതീക്ഷയെന്നും റിജിജു പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.