15 കാരിയുടെ ശരീരത്തിൽനിന്ന് 3.5 കിലോ ഭാരമുള്ള മുഴ നീക്കംചെയ്തു
text_fieldsബംഗളൂരു: ഗുജറാത്ത് സ്വദേശിയായ 15കാരിയുടെ ശരീരത്തില്‍നിന്ന് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ 3.5 കിലോയുള്ള മുഴ നീക്കംചെയ്തു. ബംഗളൂരുവിലെ ആസ്റ്റർ സി.എം.ഐ ആശുപത്രിയിലെ 21 ഡോക്ടർമാരുടെ സംഘം നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്ത് പെൺകുട്ടിക്ക് പുതുജീവിതം സമ്മാനിച്ചത്.
പെൺകുട്ടിയുടെ കഴുത്തു മുതൽ നെഞ്ചുവരെയുള്ള ഭാഗത്തായിരുന്നു മുഴയുണ്ടായിരുന്നത്. കഴിഞ്ഞമാസമാണ് കുട്ടി അര്‍ബുദത്തിന് ചികിത്സ തേടിയെത്തിയത്. മറ്റു പല ആശുപത്രിയിലും മുമ്പ് ചികിത്സ തേടിയിരുന്നുവെങ്കിലും വിജയസാധ്യതയെക്കുറിച്ച് ആശങ്കയുള്ളതിനാല്‍ ശസ്ത്രക്രിയക്ക് മടിച്ചു. മുഴ വലിയ രീതിയിൽ വളർന്നതിനാൽ സ്വന്തം കാര്യങ്ങൾ ചെയ്യാൻതന്നെ ബുദ്ധിമുട്ടായിരുന്നു.
മറ്റൊരാളുടെ സഹായമില്ലാതെ ദൈനംദിന പ്രവൃത്തികൾ ചെയ്യാനാകുമായിരുന്നില്ല. കഴിഞ്ഞ വർഷം മുതൽ പഠനവും ഉപേക്ഷിക്കേണ്ടിവന്നു. 70 ലക്ഷത്തോളം രൂപ ചെലവുവന്ന ശസ്ത്രക്രിക്ക് സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് പണം സമാഹരിച്ചത്.
ശസ്ത്രക്രിയക്കുശേഷം പെൺകുട്ടി ആരോഗ്യം വീണ്ടെടുത്തുവരുന്നതായി ഡോക്ടർമാർ പറഞ്ഞു. ഡോ. ചേതന്‍, ഡോ. ഗിരീഷ്, ഡോ. മധുസൂദനന്, ഡോ. ഗണേഷ് കൃഷ്ണ അയ്യര്‍ തുടങ്ങിയവരാണ് ശസ്തക്രിയക്ക് നേതൃത്വം നല്‍കിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.