ഹിമാചലിൽ അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ ഹൈകോടതിയെ സമീപിക്കും
text_fieldsന്യൂഡൽഹി: ഹിമാചൽ പ്രദേശ് നിയമസഭാ സ്പീക്കർ കുൽദീപ് സിങ് പതാനിയ വ്യാഴാഴ്ച അയോഗ്യരാക്കിയ ആറ് കോൺഗ്രസ് എം.എൽ.എമാർ അയോഗ്യതയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കും. രജിന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രവി താക്കൂര്‍, ചേതന്യ ശര്‍മ എന്നിവരാണ് അയോഗ്യരാക്കപ്പെട്ടത്.
സംസ്ഥാന സർക്കാർ നിയമസഭയില്‍ അവതരിപ്പിച്ച ധന ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണം എന്ന പാര്‍ട്ടി വിപ് ആറ് എം.എല്‍.എമാരും ലംഘിച്ചിരുന്നു. ബജറ്റ് പാസാക്കി നിയമസഭ ഒരു ദിവസം മുമ്പേ പിരിച്ചു വിട്ടതിനു പിന്നാലെയാണ് കൂറുമാറി വോട്ടു ചെയ്തവരെ അയോഗ്യരായി പ്രഖ്യാപിച്ചത്. കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിനാലാണ് എം.എൽ.എമാരെ അയോഗ്യരാക്കുന്നതെന്ന് സ്പീക്കർ അറിയിച്ചു.
നോട്ടീസിന് മറുപടി നൽകാൻ ഏഴ് ദിവസത്തെ നിർബന്ധിത സമയം നൽകിയിട്ടില്ലെന്നും പ്രധാന രേഖകൾ നൽകിയിട്ടില്ലെന്നും അയോഗ്യരാക്കപ്പെട്ട കോൺഗ്രസ് എം.എൽ.എമാരുടെ അഭിഭാഷകൻ സത്യപാൽ ജെയിൻ വാദിച്ചു.
അയോഗ്യത അസംബ്ലി മണ്ഡലങ്ങളായ ധർമശാല, ലാഹൗൾ, സ്പിതി, സുജൻപൂർ, ബർസാർ, ഗാഗ്രെറ്റ്, കുത്ലെഹാർ എന്നിവിടങ്ങളിലെ ഒഴിവുകൾക്ക് കാരണമായി. കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 40ൽ നിന്ന് 34 ആയി കുറഞ്ഞു. പ്രതിപക്ഷമായ ബി.ജെ.പിക്ക് ഇപ്പോൾ 25 സീറ്റുകളാണുള്ളത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.