അവിഹിതബന്ധം ആരോപിച്ച് 27കാരൻ ഭാര്യയുടെ കഴുത്തറുത്തു കൊന്നു
text_fieldsമുംബൈ: താനെക്കടുത്ത അംബർനാഥിൽ 27കാരൻ ഭാര്യയെ അവിഹിതബന്ധം ആരോപിച്ച് കഴുത്തറുത്തു കൊലപ്പെടുത്തി. അംബർനാഥ് പാലെഗാവിൽ താമസിച്ചിരുന്ന സ്വകാര്യ കമ്പനിയിലെ തൊഴിലാളിയായ വിക്കി ലോന്ദെയാണ് ഭാര്യയെ കൊലപ്പെടുത്തിയത്.
ഭാര്യയെ കൂടാതെ ഇയാൾക്കൊപ്പം വീട്ടിൽ ഒരു വയസ്സുള്ള മകൻ, സഹോദരി എന്നിവരായിരുന്നു താമസിച്ചിരുന്നത്. മൂന്ന് വർഷം മുമ്പാണ് ലോന്ദെ വിവാഹം കഴിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം വീട്ടിൽ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കിയപ്പോഴാണ് കൊലപാതകം നടന്നത്. പ്രതി തനിച്ചാണ് കൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. അടുക്കളയിൽ നിന്ന് കത്തിയെടുത്ത് കഴുത്തറുക്കുകയായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വാതിലടച്ച് പുറത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെട്ടു. ഇയാളുടെ സഹോദരിയും മകനും ആ സമയം വീടിന് പുറത്തായിരുന്നു. ശേഷം വീട്ടിൽ തിരിച്ചെത്തിയ സഹോദരി അയൽവാസികളെ വിവരമറിയിക്കുകയും തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോൾ യുവതി തറയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നത് കാണുകയായിരുന്നു.
തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് യുവതിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ശിവാജി നഗർ സ്റ്റേഷൻ സീനിയർ പൊലീസ് ഇൻസ്‌പെക്ടർ രമേഷ് പാട്ടീൽ പറഞ്ഞു. ചാരിത്രത്തിൽ സംശയിച്ച് പ്രതി ഭാര്യയുമായി നിരന്തരം വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു.
പ്രതികളെ പിടികൂടാൻ രണ്ട് ടീമുകൾ രൂപീകരിച്ചതായും അന്വേഷണം സജീവമാക്കിയതായും അദ്ദേഹം പറഞ്ഞു. കൊലപാതക കുറ്റം ചുമത്തിയാണ് ലോന്ദെക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.