പുനഃർവികസനത്തിന്റെ പേരിൽ മഹാരാഷ്ട്ര സർക്കാർ മുംബൈയിലെ വിശാല ഭൂമി അദാനിക്ക് നൽകുന്നുവെന്ന് ആദിത്യ താക്കറെ
text_fieldsമുംബൈ: മഹാരാഷ്ട്ര സർക്കാർ മുംബൈയിലെ ധാരാവിയുടെ പുനഃർവികസനം പോലുള്ള പദ്ധതികളുടെ പേരിൽ വൻതോതിലുള്ള ഭൂമി നൽകി അദാനി ഗ്രൂപ്പിനെ അനുകൂലിക്കുകയും നഗരത്തിന്റെ സാമ്പത്തിക പ്രാധാന്യം ആസൂത്രിതമായി തകർക്കുകയും ചെയ്യുന്നുവെന്ന് ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ. ഒരു പാർട്ടി പരിപാടിയിൽ സംസാരിച്ച ആദിത്യ, ഭരണകക്ഷിയായ ബി.ജെ.പിയെ ലക്ഷ്യം വച്ചുകൊണ്ട്,ചില കമ്പനികളുടെ പ്രധാന പദ്ധതികളും ആസ്ഥാനങ്ങളും മുംബൈയിൽ നിന്ന് ഗുജറാത്തിലേക്കും ഡൽഹിയിലേക്കും മാറ്റിയതായും അവകാശപ്പെട്ടു.
മഹാരാഷ്ട്രയുടെ സമ്പദ്‌വ്യവസ്ഥയിൽ അതിന്റെ ദോഷകരമായ സ്വാധീനത്തെ ആദിത്യ ചോദ്യം ചെയ്തു. ‘സാമ്പത്തിക നട്ടെല്ല് മനഃപൂർവ്വം ദുർബലപ്പെടുത്തുമ്പോൾ മുംബൈക്ക് എങ്ങനെ പ്രയോജനം ലഭിക്കും? ജാർഖണ്ഡും യു.പിയും അടക്കമുള്ള മറ്റ് സംസ്ഥാനങ്ങൾക്ക് പകരം ഗുജറാത്തിലേക്ക് പുതിയ പദ്ധതികൾ പോകുന്നത് എന്തുകൊണ്ടാണെന്ന് ആളുകൾ ചോദിക്കുന്നു’ -അദ്ദേഹം പറഞ്ഞു.
ബൃഹാൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) സ്ഥാപനത്തിന്റെ ബസ് സർവിസുകളിൽ സാമ്പത്തിക ഞെരുക്കം ചെലുത്താൻ ബോധപൂർവമായ ശ്രമം നടന്നതായും, അവരുടെ 4,000 ബസുകളുടെ എണ്ണം 2,000 ആയി കുറക്കാൻ ശ്രമിച്ചതായും മുൻ സംസ്ഥാന മന്ത്രി ആരോപിച്ചു. ‘2027 ആകുമ്പോഴേക്കും, 900 ഡബിൾ ഡെക്കർ ബസുകൾ ഉൾപ്പെടെ 10,000 ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കാൻ ഞങ്ങൾ പദ്ധതിയിട്ടിരുന്നു. ചുവന്ന ബസ് മുംബൈയുടെ പ്രതീകമായിരുന്നുവെന്നും ഇപ്പോൾ ആ ബസുകൾ പോലും അപ്രത്യക്ഷമാകുകയാണെന്നും’
അദ്ദേഹം പറഞ്ഞു.
പൊതുഗതാഗത സേവനത്തിന്റെ മോശം അവസ്ഥ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റം പോലുള്ള നിർണായക വിഷയങ്ങളിൽ നിന്ന് ആളുകളെ വ്യതിചലിപ്പിക്കാനുള്ള ഒരു വലിയ തന്ത്രത്തിന്റെ ഭാഗമാണെന്ന് മുംബൈയിലെ വർളിയിൽ നിന്നുള്ള എം.എൽ.എ അവകാശപ്പെട്ടു. പുനഃർവികസനത്തിന്റെ മറവിൽ മുംബൈയിലെ വിശാലമായ ഭൂമി സർക്കാർ അദാനി ഗ്രൂപ്പിന് കൈമാറുന്നതായും ധാരാവി പുനഃർവികസന പദ്ധതി 1.5 ലക്ഷം കുടുംബങ്ങളെ കുടിയിറക്കാൻ ഇടയാക്കുമെന്നും അവർ മുംബൈ വിട്ടുപോകാൻ നിർബന്ധിതരാകുമെന്നും ആദിത്യ താക്കറെ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.