‘കെജ്രിവാൾ നാലാമതും അധികാരത്തിലേറും’; എക്സിറ്റ് പോൾ പ്രവചനം തള്ളി ആപ്
text_fieldsഅരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: 27 വർഷത്തിനു ശേഷം രാജ്യ തലസ്ഥാനത്ത് ബി.ജെ.പി ഭരണത്തിലേറുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളി ആം ആദ്മി പാർട്ടി (എ.എ.പി) രംഗത്ത്. തുടർച്ചയായ നാലാം തവണയും അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയാകുമെന്നും എക്സിപോളുകൾ മുമ്പും തെറ്റിയിട്ടുണ്ടെന്നും എ.എ.പി ദേശീയ വക്താവ് റീന ഗുപ്ത പറഞ്ഞു.
“2013, 2015, 2020 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ എ.എ.പി വളരെ കുറച്ച് സീറ്റുകൾ നേടുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം. എന്നാൽ ഫലം വന്നപ്പോൾ എത്ര വലിയ വ്യത്യാസമുണ്ടായിരുന്നു എന്ന് കണ്ടതാണ്. ഡൽഹി ജനത ഇത്തവണയും എ.എ.പിക്കൊപ്പമാണ്. അരവിന്ദ് കെജ്രിവാൾ നാലാം തവണയും മുഖ്യമന്ത്രിയായി അധികാരമേൽക്കും” -റീന ഗുപത പറഞ്ഞു.
ബുധനാഴ്ച ഡൽഹിയിൽ വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെയാണ് വിവിധ ഏജൻസികൾ എക്സിറ്റ് പോളുകൾ പുറത്തുവിട്ടത്. ചാണക്യസ്ട്രാറ്റജീസിന്റെ സർവേ പ്രകാരം 38 സീറ്റുകൾ എ.എ.പി നേടുമ്പോൾ 44 വരെ സീറ്റുകളിൽ ബി.ജെ.പി വിജയിക്കും. കോൺഗ്രസിന് പരാമവധി രണ്ട് സീറ്റ് മാത്രമാവും ലഭിക്കുക. ജെ.വി.സിയുടെ സർവേ പ്രകാരം 45 സീറ്റുകൾ ബി.ജെ.പി നേടുമ്പോൾ എ.എ.പി 31ൽ ഒതുങ്ങും. മാട്രിസിന്റെ സർവേ മാത്രമാണ് ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നത്. ഏജൻസി പരമാവധി 40 സീറ്റുകൾ ബി.ജെ.പിക്ക് പ്രവചിക്കുമ്പോൾ എ.എ.പി 37 എണ്ണത്തിൽ വിജയിക്കും.
പിമാർക് സർവേ ബി.ജെ.പിക്ക് പരമാവധി 49 സീറ്റുകളാണ് പ്രവചിക്കുന്നത്. എ.എ.പിക്ക് 31 സീറ്റുകൾ കിട്ടുമെന്നും പറയുന്നു. പീപ്പിൾ ഇൻസെറ്റും സമാനമായി ബി.ജെ.പിക്ക് 44 സീറ്റുകൾ കിട്ടുമെന്ന് പ്രവചിക്കുമ്പോൾ 60 മണ്ഡലങ്ങളിൽ താമര വിരിയുമെന്നാണ് വ്യക്തമാക്കുന്നത്. ഇരു സർവേകളും എ.എ.പിക്ക് 30ൽ കൂടുതൽ സീറ്റുകൾ പ്രവചിക്കുന്നില്ല.
എന്നാൽ, വീപ്രീസൈഡ് സർവേ തെരഞ്ഞെടുപ്പിൽ എ.എ.പി മുന്നേറ്റം പ്രവചിക്കുന്നു. തെരഞ്ഞെടുപ്പിൽ 52 സീറ്റുകളിൽ എ.എ.പി വിജയിക്കുമെന്നാണ് വീപ്രിസൈഡ് പറയുന്നത്. ബി.ജെ.പി പരമാവധി 23 സീറ്റിൽ ഒതുങ്ങും. ഒരു സർവേയും കോൺഗ്രസിന് രണ്ടിലേറെ സീറ്റുകൾ പ്രവചിക്കുന്നില്ല. ശനിയാഴ്ചയാണ് ഔദ്യോഗിക ഫലപ്രഖ്യാപനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.