‘ഭൂരിപക്ഷം നേടും; ബി.ജെ.പിയുമായി കൂട്ടുചേരില്ല’
text_fieldsബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്നും നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കുമെന്നും ആഗാ സയ്യിദ് റുഹുല്ല മഹ്ദി എം.പി
ശ്രീനഗർ: നാഷനൽ കോൺഫറൻസിന്റെ തീപ്പൊരി നേതാവാണ് ശ്രീനഗറിൽ നിന്നുള്ള എം.പിയായ ആഗാ സയ്യിദ് റൂഹുല്ല മഹ്ദി. ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ താര പ്രചാരകനാണ് ഈ യുവ നേതാവ്. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്നും നാഷനൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം സർക്കാർ രൂപവത്കരിക്കുമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
? തെരഞ്ഞെടുപ്പിൽ താങ്കളുടെ പാർട്ടിയുടെ സാധ്യതകൾ എന്താണ്
മുൻ ഭരണകാലത്തെ നമ്മുടെ സാഹചര്യങ്ങൾ എങ്ങനെ മാറിയെന്ന് ജനം പതുക്കെ മനസ്സിലാക്കി തുടങ്ങി. ബി.ജെ.പിയുടെ പദ്ധതികൾക്കും തീരുമാനങ്ങൾക്കും എതിരെ പോരാടണം എന്ന നിലപാട് കാരണമാണ് ജനങ്ങൾ നാഷണൽ കോൺഫറൻസിനെ പിന്തുണയ്ക്കുന്നത്.
? ജനവിധി പൂർണമായും അനുകൂലമായില്ലെങ്കിൽ സർക്കാർ രൂപവത്കരിക്കാൻ പി.ഡി.പിയുമായോ മറ്റ് പ്രാദേശിക പാർട്ടികളുമായോ പാർട്ടി കൈകോർക്കുമോ
നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കശ്മീർ താഴ്വരയിൽ ഭൂരിപക്ഷം വോട്ടർമാരും നാഷനൽ കോൺഫറൻസിനെ വിശ്വസിക്കുന്നു. ബി.ജെ.പിയുമായി നേരിട്ട് പോരാടുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ജമ്മുവിൽ കോൺഗ്രസ് സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷ. ഈ സഖ്യത്തിന് ഭൂരിപക്ഷമുണ്ടാക്കുകയാണ് ലക്ഷ്യം.
? ജമ്മുവിൽ കൂടുതൽ സീറ്റുകൾ നേടിയാൽ ബി.ജെ.പിയുമായി കൈകോർക്കുന്നതിനെക്കുറിച്ച് ആലോചിക്കുമോ
ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ല. കോൺഗ്രസ് സഖ്യം ഭൂരിപക്ഷം നേടും. ബി.ജെ.പിയെ പരാജയപ്പെടുത്താനാവുമെന്നാണ് ഉറച്ച പ്രതീക്ഷ.
? 2019ൽ പ്രത്യേക പദവി റദ്ദാക്കിയതിൽ ശക്തമായ നിലപാട് സ്വീകരിച്ചതിനാൽ താങ്കളുടെ ജനപ്രീതി വർധിച്ചിരിക്കുകയാണ്. പാർട്ടിയിൽ റൂഹുല്ലക്ക് വേറിട്ട കാഴ്ചപ്പാടുണ്ടെന്ന് ചിലപ്പോൾ തോന്നുന്നു. പാർട്ടി നേതൃത്വവുമായി എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടോ
അല്ലാഹുവിന്റെയും ജനങ്ങളുടെ സ്നേഹത്തിന് നന്ദിയുണ്ട്. ജന വിശ്വാസത്തെ ഒരിക്കലും വഞ്ചിക്കില്ല. പാർട്ടിയിൽ അഭിപ്രായവ്യത്യാസമില്ല. പ്രസംഗ ഭാഷയോ ശൈലിയോ വ്യത്യസ്തമായിരിക്കാം. ലക്ഷ്യം ഒന്നുതന്നെയാണ്.
? പ്രാദേശിക സ്വയംഭരണം തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷന്റെ (പി.എ.ജി.ഡി) അവസ്ഥയെന്താണ്പി
പി.എ.ജി.ഡി സംവിധാനം ആവശ്യമായിരുന്നു. സഖ്യം തുടർന്നാലും ഇല്ലെങ്കിലും ആ ലക്ഷ്യത്തിനുവേണ്ടി നാഷനൽ കോൺഫറൻസ് പോരാടും. സഖ്യകക്ഷിയായ പി.ഡി.പിയുടെ പ്രസ്താവനകൾ സ്ഥിതി വഷളാക്കി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് വരെ പി.എ.ജി.ഡി സംരക്ഷിക്കാൻ വ്യക്തിപരമായി ശ്രമിച്ചിരുന്നു. ഷെയ്ഖ് അബ്ദുല്ലസാഹിബിന് നേരെ പി.ഡി.പിയുടെ വ്യക്തിപരമായ ആക്രമണങ്ങൾക്ക് ശേഷം അന്തരീക്ഷം വഷളായി. ഈ സംവിധാനം നിലനിന്നാലും ഇല്ലെങ്കിലും ബി.ജെ.പിക്കെതിരെയും അവകാശങ്ങൾ വീണ്ടെടുക്കുന്നതിനുമുള്ള പോരാട്ടം നാഷനൽ കോൺഫറൻസ് തുടരും.
? ഡോ. ഫാറൂഖ് അബ്ദുല്ലയും നാഷണൽ കോൺഫറൻസും മാറ്റിനിർത്തിയെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൂടിയാലോചിച്ചില്ലെന്നുമാണ് മഹബൂബ മുഫ്തി പറയുന്നത്
ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സീറ്റ് വിഭജന ചർച്ച നടന്നത്. അതിനുമുമ്പ് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുക. ജില്ല വികസന കൗൺസിൽ തിരഞ്ഞെടുപ്പിന് ശേഷമാണ് അഭിപ്രായവ്യത്യാസം തുടങ്ങിയത്. ഇത് പി.എ.ജി.ഡിക്കുള്ളിലെ ഭിന്നതകളിലേക്ക് നയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.