പഹൽഗാം ഭീകരാക്രമണം: ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും എയർ ഇന്ത്യയും ഇൻഡിഗോയും അധിക വിമാന സർവീസുകൾ നടത്തും
text_fieldsന്യൂഡൽഹി: ചൊവ്വാഴ്ച കശ്മീരിലെ പഹൽഗാമിനടുത്തുള്ള പുൽമേട്ടിൽ തീവ്രവാദികൾ നടത്തിയ കിരാതമായ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് അടിയന്തരസാഹചര്യം നേരിടുന്നതിന് ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും എയർ ഇന്ത്യയും ഇൻഡിഗോയും അധിക വിമാന സർവീസുകൾ നടത്തും. ഇതു സംബന്ധിച്ച് ഇരു വിമാനകമ്പനികളും അറിയിപ്പ് പുറത്തുവിട്ടു.
‘നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് ബുധനാഴ്ച ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും രണ്ട് അധിക വിമാനങ്ങൾ സർവീസ് നടത്തുമെന്ന്’ എയർ ഇന്ത്യ എക്‌സിൽ ഷെയർ ചെയ്ത പോസ്റ്റിൽ പറഞ്ഞു. കശ്മീരിൽ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികൾക്കു നേരെയുണ്ടായ ആക്രമണം രാജ്യത്തെ നടുക്കിയിരിക്കയാണ്. ജമ്മു-കശ്മീരിൽ ഉള്ള വിനോദ സഞ്ചാരികളെ ഉടൻ അവരുടെ സംസ്ഥാനങ്ങളിലേക്കെത്തിക്കാനാണ് കൂടുതൽ വിമാന സർവിസ് ഏർപ്പെടുത്തിയത്. അതിനിടെ, പഹൽഗാമിലെ ദാരുണമായ സംഭവത്തെക്കുറിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ സിവിൽ ഏവിയേഷൻ മന്ത്രി കെ. റാംമോഹൻ നായിഡുവുമായി സംസാരിച്ചു.
മരിച്ചവരുടെ മൃതദേഹം ശ്രീനഗറിൽ നിന്ന് മുംബൈയിലേക്ക് ഉടൻ കൊണ്ടുപോകുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ചെയ്യണമെന്ന് ഷിൻഡെ നായിഡുവിനോട് അഭ്യർഥിച്ചു. ഇതിനുള്ള മറുപടിയായി, ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലേക്ക് എത്തിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ചെയ്യുമെന്നും നായിഡു ഉറപ്പ് നൽകിയതായി ഷിൻഡെയുടെ ഓഫിസ് അറിയിച്ചു. ‘ശ്രീനഗറിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ മറ്റെല്ലാ വിമാനങ്ങളും ഷെഡ്യൂൾ പ്രകാരം സർവീസ് തുടരും’ എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ശ്രീനഗറിലേക്ക് ദിവസേന അഞ്ച് വിമാന സർവീസുകളാണ് എയർ ഇന്ത്യ നടത്തുന്നത്.
ഈ സെക്ടറുകളിൽ ഏപ്രിൽ 30 വരെ സ്ഥിരീകരിച്ച ബുക്കിങ്ങുകളുള്ള യാത്രക്കാർക്ക് സൗജന്യ റീഷെഡ്യൂളിംഗും റദ്ദാക്കലുകൾക്ക് പൂർണ റീഫണ്ടും എയർലൈൻ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് എയർലൈൻ അറിയിച്ചു. ശ്രീനഗറിൽ നിന്ന് ഇൻഡിഗോ ദിവസവും 20 വിമാന സർവീസുകൾ നടത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.