അണ്ണാ ഡി.എം.കെ ലയനം മോദി-അമിത് ഷാ തിരക്കഥയുടെ ആദ്യ ജയം
text_fieldsചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടര്ന്ന് ഭിന്നിച്ചുനിന്ന എ.ഐ.എ.ഡി.എം.കെയെ ശക്തിപ്പെടുത്തി എൻ.ഡി.എ സഖ്യത്തിലെത്തിക്കാനുള്ള നരേന്ദ്ര മോദി-അമിത് ഷാ തിരക്കഥയുടെ ആദ്യ വിജയമാണ് ദ്രാവിഡ പ്രസ്ഥാനത്തിെൻറ പുനരൈക്യം. മാസങ്ങളോളം നീണ്ടതും പലപ്പോഴും മുടങ്ങിയതുമായ പുനരൈക്യ ചർച്ചകൾ അപ്രതീക്ഷിച്ച വേഗത്തിൽ ലക്ഷ്യത്തിലെത്തിയതിന് പിന്നിൽ ബി.ജെ.പിയുടെയും കേന്ദ്രസർക്കാറിെൻറയും അദൃശ്യകരങ്ങളുണ്ട്.
ഗുജറാത്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾക്കുശേഷം ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷൻ അമിത് ഷായുടെ നോട്ടം തമിഴക മണ്ണിലേക്കായിരുന്നു. എ.ഐ.എ.ഡി.എം.കെ അമ്മ വിഭാഗം നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമിയുമായും പുരട്ച്ചിതലൈവി അമ്മ വിഭാഗം നേതാവ് ഒ. പന്നീര്സെല്വവുമായും ബി.ജെ.പി നേതൃത്വം വളർത്തിയെടുത്ത ദൃഢബന്ധമാണ് തങ്ങൾക്കനുകൂലമാകുന്ന ലയന നീക്കത്തിലെത്തിച്ചത്. പാർട്ടി ജനറൽ സെക്രട്ടറി, മുഖ്യമന്ത്രി സ്ഥാനങ്ങൾ പന്നീർസെൽവത്തിനു വേണമെന്ന പുരട്ച്ചി തലൈവി അമ്മ വിഭാഗത്തിെൻറ മുൻ നിലപാടിൽ അയവുവന്നത് മോദി-ഷാ കൂട്ടുകെട്ടിെൻറ ഇടപെടലിലാണ്.
ബി.ജെ.പി മുൻ നേതാവും ഒ.പി.എസ് പക്ഷത്തെ എം.പിയുമായ ഡോ. വി. മൈേത്രയൻ വഴിയാണ് വിമതപക്ഷത്തിന് ബി.ജെ.പി സന്ദേശങ്ങൾ കൈമാറിയത്. ജയലളിതയുടെ ആശുപത്രിവാസം മുതൽ പന്നീർസെൽവവുമായി കേന്ദ്രസർക്കാർ നല്ല ബന്ധം ഉണ്ടാക്കിയിരുന്നു. വെറും 12 എം.എൽ.എമാരുണ്ടായിരുന്ന പന്നീർസെൽവത്തെ ഒൗദ്യോഗികവിഭാഗം ഭയപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്തബന്ധത്തിെൻറ പേരിലാണ്. വി.െഎ.പി സുരക്ഷ ഉൾപ്പെടെ ഒ.പി.എസിെൻറ സംരക്ഷകനായി കേന്ദ്ര സർക്കാർ പിന്നിൽനിന്നത് 122 എം.എൽ.എമാരുടെ പിന്തുണയുള്ള പളനിസാമി മന്ത്രിസഭക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു.
ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് അട്ടിമറിയിലും ആദായനികുതി വകുപ്പിെൻറ പരിശോധനകളിലും മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്കും മന്ത്രിസഭാംഗങ്ങൾക്കുമെതിരായ തെളിവുകൾ അമ്മ വിഭാഗത്തെ വരച്ചവരയിൽ നിർത്താൻ കേന്ദ്രത്തിന് പിടിവള്ളിയായി. അതുകൊണ്ടുതന്നെ, വിമതവിഭാഗത്തിെൻറ പ്രധാന ആവശ്യങ്ങൾ മറ്റൊരു മാർഗമില്ലാതെ ഒൗദ്യോഗികവിഭാഗത്തിന് അംഗീകരിക്കേണ്ടിവന്നു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കാൻ കമീഷനെ നിയമിക്കുക, ശശികലയെയും കുടുംബത്തെയും പാർട്ടിയിൽനിന്ന് പുറത്താക്കുക, പോയസ് ഗാർഡനിലെ ജയലളിതയുടെ വസതി സ്മാരകമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അമ്മ വിഭാഗത്തിന് അംഗീകരിക്കേണ്ടിവന്നത്. അണ്ണാ ഡി.എം.കെയിലെ പിളർപ്പിന് പിന്നാലെ പണം വാരിവിതറി നിയമസഭാംഗങ്ങളെ ഒപ്പംനിർത്തി അധികാരം പിടിച്ചുനൽകിയ താൽക്കാലിക ജനറൽ സെക്രട്ടറി ശശികല നടരാജനെ തള്ളിപ്പറയാൻ എടപ്പാടി കെ. പളനിസാമി നിർബന്ധിതനാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.