കർണാടകയിൽ വർഗീയതയുടെ വിളവെടുപ്പ്; ഐ.ടി കമ്പനികൾ കൂട്ടത്തോടെ തമിഴ്നാട്ടിലേക്ക്
text_fieldsഹിന്ദുത്വ തീവ്രവാദ ശക്തികൾ വർഗീയ വിളവെടുപ്പ് നടത്തുന്ന കർണാടകയിൽനിന്നും ഐ.ടി കമ്പനികൾ കൂട്ടത്തോടെ കൂടുമാറുന്നതായി റിപ്പോർട്ടുകൾ. 'ദി പ്രിന്റ്' ഓൺലൈൻ വെബ്സൈറ്റാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.
തമിഴ്‌നാട്ടിൽ നിക്ഷേപം നടത്താൻ നിരവധി ഐ. ടി കമ്പനികളെത്തുന്നുവെന്നും അതിനാൽ നിക്ഷേപ സംഗമം നടത്താനൊരുങ്ങുകയാണെന്നും തമിഴ്‌നാട് ധന മന്ത്രി പളനിവേൽ ത്യാഗരാജൻ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. കർണാടകയിൽ വർഗീയ സംഘർഷം പടരവേയാണ് മന്ത്രിയുടെ പ്രസ്താവനയെങ്കിലും എവിടെയുള്ള കമ്പനികളാണ് എത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, കർണാടകയിലെ ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐ.ടി കമ്പനികൾ തമിഴ്‌നാട്ടിലേക്ക് നീങ്ങുന്നതായാണ് 'ദി പ്രിൻറ്' റിപ്പോർട്ട് ചെയ്യുന്നത്. വിവിധ കമ്പനികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാനായി സിംഗപ്പൂർ, യു.എസ്.എ, യു.കെ എന്നിവിടങ്ങളിൽ നിക്ഷേപ സംഗമങ്ങൾ നടത്തുമെന്നും ഡൽഹിയിൽ ഡി.എം.കെ ഓഫീസ് ഉദ്ഘാടനത്തിനെത്തിയപ്പോൾ മന്ത്രി പറഞ്ഞിരുന്നു.
ഹിജാബ്, ഹലാൽ മാംസം, ഉത്സവങ്ങളിൽ മുസ്‌ലിം കച്ചവടക്കാരെ വിലക്കൽ, ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണം എന്നിവയുമായി ഹിന്ദുത്വ സംഘടനകൾ കർണാടകയിൽ രംഗത്തെത്തിയിരിക്കെയാണ് ഐ.ടി കമ്പനികൾ മറ്റിടങ്ങളിലേക്ക് നീങ്ങുന്ന വാർത്ത വരുന്നത്.
കർണാടകയിൽ അരങ്ങേറുന്ന മതവൈരം സംസ്ഥാനത്തിന്റെ ഐ.ടി നേതൃപദവിയില്ലാതാക്കുമെന്ന് മുഖ്യമന്ത്രി ബാസവരാജ് ബൊമ്മയോട് ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർ ഷാ ദിവസങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ക്ഷേത്ര ഉത്സവങ്ങളിൽനിന്ന് മുസ്ലിം കച്ചവടക്കാരെ വിലക്കാൻ ഹിന്ദുത്വ സംഘടനകളുടെ ആഹ്വാന പ്രകാരം തീരുമാനിച്ച സാഹചര്യത്തിലായിരുന്നു പ്രതികരണം.
ആദ്യമായാണ് കോർപറേറ്റ് തലത്തിൽ നിന്നൊരാൾ വിഷയത്തിൽ ഇടപെടുന്നത്. ടെക്, ബയോടെക് മേഖലകളിൽ സംസ്ഥാനത്തിനുള്ള നേതൃസ്ഥാനം ഈ വർഗീയതയിലൂടെ ഇല്ലാതായേക്കുമെന്ന് ട്വിറ്ററിലെഴുതിയ കുറിപ്പിൽ അവർ ഓർമിപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ ഐ.ടി ഹബ്ബാണ് കർണാടക. ലോകത്തെ നാലാമത്തെയും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.