ഡൽഹിയിൽ അതിഷിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു
text_fieldsന്യൂഡൽഹി: ഡൽഹി നിയമസഭ പ്രതിപക്ഷ നേതാവായി എ.എ.പി നേതാവും മുൻമുഖ്യമന്ത്രിയുമായ അതിഷിയെ തെരഞ്ഞെടുത്തു. ആം ആദ്മി പാർട്ടി എം.എൽ.എമാർ യോഗം ചേർന്നാണ് അതിഷിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. യോഗത്തിൽ എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും 22 പാർട്ടി എം.എൽ.എമാരും പങ്കെടുത്തു.
ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവാകുന്ന ആദ്യവനിതയാണ് അതിഷി. ബി.ജെ.പി അധികാരമേറ്റെടുത്തതിന് ശേഷം തിങ്കളാഴ്ചയാണ്(ഫെബ്രുവരി 24) സഭ ആദ്യമായി സമ്മേളിക്കുക. മുൻ സർക്കാറിനെതിരെ സി.എ.ജി റിപ്പോർട്ട് സഭയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
70 അംഗനിയമസഭയിൽ 48സീറ്റുകൾ നേടിയാണ് ബി.ജെ.പി ഡൽഹിയിൽ അധികാരം പിടിച്ചെടുത്തത്. എ.എ.പിയുടെ നേട്ടം 22 സീറ്റുകളിൽ ഒതുങ്ങിയപ്പോൾ, കോൺഗ്രസിന് ഇത്തവണയും ഒരു സീറ്റ്പോലും നേടാൻ സാധിച്ചില്ല. നീണ്ട 27 വർഷത്തിന് ശേഷമാണ് ഡൽഹിയിൽ ബി.ജെ.പി അധികാരം തിരിച്ചുപിടിക്കുന്നത്. അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ അടക്കമുള്ള പാർട്ടിയുടെ ഉന്നത നേതാക്കൾ തെരഞ്ഞെടുപ്പിൽ ദയനീയ തോൽവി ഏറ്റുവാങ്ങി.
നാളത്തെ സമ്മേളനത്തിൽ സ്പീക്കറെയും തെരഞ്ഞെടുക്കും. ബി.ജെ.പി നേതാവ് വിജേന്ദർ ഗുപ്തയെ സ്പീക്കറായി നാമനിർദേശം ചെയ്തിരുന്നു. അരവിന്ദർ സിങ് ലവ്‍ലി ആയിരിക്കും പോ ടേം സ്പീക്കർ.
ചൊവ്വാഴ്ചയായിരിക്കും എ.എ.പി സർക്കാറിനെതിരായ സി.എ.ജി റിപ്പോർട്ട് അവതരിപ്പിക്കുക. മദ്യനയ അഴിമതി, കെജ്രിവാളിന്റെ വീട് നവീകരിച്ചതിലെ ക്രമക്കേടുകൾ, വിദ്യാഭ്യാസ നയത്തിലെ പരിമിതികൾ എന്നിവയാണ് റിപ്പോർട്ടിലെ പ്രധാന വിഷയങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.