സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണം: ഏഴു ഭീകരർക്കായി തെരച്ചിൽ
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക ട്രക്കിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ ഭട്ട- ദൂരിയ മേഖലയിലെ നിബിഡ വനങ്ങളിൽ ഉൾപ്പെടെ തെരച്ചിൽ ശക്തമാക്കി സുരക്ഷസേന. പാക് ഭീകരസംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നും ഏഴു ഭീകരർ കൃത്യത്തിന് പിന്നിലുണ്ടെന്നും സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലഷ്കറെ ത്വയിബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുടെ സഹായം ഭീകരർക്ക് ലഭിച്ചിരുന്നുവെന്ന് രഹസ്യന്വേഷണ വൃത്തങ്ങൾ അറിയിച്ചു. മെന്ദാർ സബ്ഡിവിഷനിൽ ഭട്ട ദൂരിയ ദേശീയപാതയിൽ വ്യാഴാഴ്ച പകൽ മൂന്നിനായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. പ്രദേശത്തെ ഭീകരവിരുദ്ധ സേനയായ രാഷ്ട്രീയ റൈഫിൾസിന്റെ ട്രക്കിന് നേരെ ഭീകരർ വെടിവെക്കുകയും ഗ്രനേഡ് എറിയുകയുമായിരുന്നു.
ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന ഭട്ട- ദൂരിയ മേഖലയിൽ ഡ്രോണുകളും സ്‌നിഫർ നായകളേയും ഉപയോഗിച്ച് സുരക്ഷസേന പരിശോധന ശക്തമാക്കിയിട്ടുണ്ട്. രജൗരി, പൂഞ്ച് ജില്ല അതിർത്തികളിൽ അതീവ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
ഭീംബർ ഗലി-പൂഞ്ച് റോഡിലെ ഗതാഗതം നിർത്തിവെച്ചതായും മെന്ദർ വഴി പൂഞ്ചിലേക്ക് പോകാൻ ആളുകളോട് നിർദേശിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഭീകരർ പാകിസ്താനിൽനിന്ന് കശ്മീരിലേക്ക് എത്തിയത് റജൗറി, പൂഞ്ച് വഴിയാണെന്ന റിപ്പോർട്ടുകളും സുരക്ഷ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.