മലബാർ അഭ്യാസ പ്രകടനത്തിന് ആസ്ത്രേലിയയും
text_fieldsന്യൂഡൽഹി: സഖ്യരാജ്യങ്ങളുടെ കടൽക്കരുത്ത് വിളംബരം ചെയ്യുന്ന വാർഷിക നാവികാഭ്യാസ പ്രകടനത്തിന് (മലബാർ എക്സർസൈസ്)ഇത്തവണ ആസ്ട്രേലിയയും പങ്കുചേരും. അമേരിക്കയും ജപ്പാനും ഇന്ത്യയും ആസ്ത്രേലിയയുമാണ് സംഘത്തിലെ സ്ഥിരാംഗങ്ങൾ.
അടുത്തമാസം ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായാണ് നാവികാഭ്യാസം. സ്ഥിരാംഗമാണെങ്കിലും ആസ്ത്രേലിയ ആദ്യമായാണ് പ്രകടനത്തിൽ പങ്കുചേരുന്നത്.
ചൈനയുമായി അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിൽ കൂടിയാണ് ഇത്തവണത്തെ മലബാർ പ്രകടനങ്ങൾ. ഇന്തോ-പസഫിക് സമുദ്ര മേഖലയിൽ തങ്ങളുടെ സ്വാധീനത്തെ താഴ്ത്തിക്കെട്ടാനുള്ള ശ്രമമായിട്ടാണ് മലബാർ അഭ്യാസങ്ങളെ ചൈന വിലയിരുത്തുന്നത്.
സഖ്യരാജ്യങ്ങളുടെ നാവിക സേനകൾ തമ്മിൽ ഐക്യം ദൃഢമാക്കാനും സമുദ്ര സുരക്ഷ ഉറപ്പാക്കാനും അഭ്യാസപ്രകടനം ഉപകരിക്കുമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് അറിയിച്ചു.
1992ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയും അമേരിക്കയും ചേർന്ന് തുടങ്ങിയ പരിപാടിയിൽ 2015ലാണ് ജപ്പാൻ അംഗമായത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി കൂട്ടായ്മയിൽ ചേരാൻ ആസ്ത്രേലിയ അതീവ താൽപര്യം പ്രകടിപ്പിച്ചു വന്നിരുന്നതായും പ്രതിരോധ മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.