![jammu blast jammu blast](https://www.madhyamam.com/h-upload/2021/06/27/1069294-jammu-blast.webp)
ഡ്രോൺ വന്നതിന്റെ ദിശ തേടി അധികൃതർ; രാജ്യത്ത് ഈ രീതിയിലെ ആദ്യ ആക്രമണം
text_fieldsജമ്മു: ജമ്മു വിമാനത്താവളത്തിലെ വ്യോമസേനകേന്ദ്രത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഭീകരാക്രമണം രാജ്യത്ത് ആദ്യമായിട്ട്. സ്ഫോടകവസ്തു നിറച്ച ഡ്രോൺ (വിദൂര നിയന്ത്രിത ആളില്ല പേടകം) വഴി നടത്തിയ ഇരട്ട സ്ഫോടനത്തിൽ രണ്ടു വ്യോമസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
പാകിസ്താൻ ആസ്ഥാനമായ ഭീകരരാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നു. ഞായറാഴ്ച പുലർച്ച 1.40ഓടെ ആറു മിനിറ്റിെൻറ ഇടവേളയിലാണ് അതിസുരക്ഷ മേഖലയിൽ രണ്ടുതവണ സ്ഫോടനമുണ്ടായത്. വിമാനത്താവളത്തിലെ സാങ്കേതിക വിഭാഗത്തിെൻറ ഒറ്റനില കെട്ടിടത്തിെൻറ മുകളിലായിരുന്നു ആദ്യ ആക്രമണം. രണ്ടാമത്തേത് തുറസ്സായ സ്ഥലത്തായിരുന്നു.
പൊലീസും ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) വ്യോമസേനയും അന്വേഷണം തുടങ്ങിയതായി ജമ്മു-കശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിങ് പറഞ്ഞു. തീവ്രത കുറഞ്ഞ സ്േഫാടനമാണുണ്ടായെതന്ന് വ്യോമസേന അധികൃതർ അറിയിച്ചു.
എവിടെനിന്നാണ് ഡ്രോൺ വന്നതെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ജമ്മു വിമാനത്താവളത്തിൽനിന്ന് രാജ്യാന്തര അതിർത്തിയിലേക്ക് 14 കിലോമീറ്ററാണുള്ളത്. സ്ഫോടനത്തിൽ കെട്ടിടത്തിെൻറ മേൽക്കൂരക്ക് തകരാർ സംഭവിച്ചു. എന്നാൽ, ഉപകരണങ്ങൾക്ക് കേടുപാടുണ്ടായിട്ടില്ല. റൺവേയും എയർ ട്രാഫിക് കൺട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ജമ്മു വിമാനത്താവളം സാധാരണ യാത്രക്കും ഉപയോഗിക്കുന്നുണ്ട്.
സ്ഫോടനം കാരണം ഇവിടെനിന്നുള്ള വിമാന സർവിസിന് തടസ്സമുണ്ടായിട്ടില്ലെന്ന് വിമാനത്താവള ഡയറക്ടർ പ്രവത് രഞ്ജൻ ഭൂരിയ അറിയിച്ചു. കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തേക്കും. നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരം (യു.എ.പി.എ) എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അന്വേഷണത്തിന് പ്രത്യേക സേനയും എത്തിയിരുന്നു.
സ്േഫാടക വസ്തുക്കളുമായി ഭീകരൻ അറസ്റ്റിൽ
ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണമുണ്ടായതിനു പിന്നാലെ ആറു കിലോ സ്ഫോടക വസ്തുക്കളുമായി ഭീകരനെ അറസ്റ്റ് ചെയ്തു. പിടിയിലായ ആൾ നിരോധിത ഭീകരസംഘടനയായ ലശ്കറെ ത്വയ്യിബ അംഗമാണെന്ന് പൊലീസ് പറഞ്ഞു.
ജനത്തിരക്കേറിയ സ്ഥലത്ത് സ്ഫോടനം നടത്താനാണ് ഇയാൾ എത്തിയത്. ചോദ്യംചെയ്തു വരുകയാണെന്നും കൂടുതൽ അറസ്റ്റുണ്ടാവുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.