ജാതി സെൻസസ് റിപ്പോർട്ട് സ്വീകരിക്കണമെന്ന അഭ്യർഥനയുമായി പിന്നാക്ക സമുദായ സന്യാസിമാർ
text_fieldsബംഗളൂരു: ജാതി സെൻസസ് റിപ്പോർട്ട് സർക്കാർ സ്വീകരിക്കണമെന്ന അഭ്യർഥനയുമായി പിന്നാക്ക സമുദായ സന്യാസിമാർ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു. ലിംഗായത്ത്, വൊക്കലിഗ സന്യാസിമാരും നേതാക്കളും ജാതി സെൻസസിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി പിന്നാക്ക സമുദായ സന്യാസിമാരുടെ കൂടിക്കാഴ്ച.
ജാതി സെൻസസ് സമർപ്പിക്കാനുള്ള അവസാന തീയതി രണ്ടുമാസത്തേക്ക് നീട്ടിയതായി മുഖ്യമന്ത്രി സന്യാസിമാരെ അറിയിച്ചു. ചിത്രദുർഗയിൽനിന്നുള്ള ബോവി സമുദായ സ്വാമി സിദ്ധേശ്വർ, വാൽമീകി പ്രസന്നാനന്ദപുരി സ്വാമി, കാഗിനെല മഹാസ്ഥാൻ ജഗദ്ഗുരു നിരഞ്ജനാനന്ദപുരി എന്നിവരെ കൂടാതെ പിന്നാക്കവകുപ്പ് ക്ഷേമ വികസന കമീഷണർ കെ.എ. ദയാനന്ദയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കർണാടകയിലെ സാമൂഹിക-സാമ്പത്തിക- വിദ്യാഭ്യാസ സർവേ (ജാതി സെൻസസ്) സർക്കാറിന് സത്യത്തിൽ വെല്ലുവിളിയായിരിക്കുകയാണ്. ഇക്കാര്യത്തിൽ ഭരണകക്ഷിയായ കോൺഗ്രസിൽതന്നെ ചേരിതിരിവ് രൂപപ്പെട്ടിട്ടുണ്ട്. സർവേ റിപ്പോർട്ടിനെതിരായി പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയിലെയും ജെ.ഡി-എസിലെയും വൊക്കലിഗ നേതാക്കളുടെ നേതൃത്വത്തിൽ വൊക്കലിഗ സംഘ സമർപ്പിച്ച നിവേദനത്തിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറും ഒപ്പുവെച്ചിരുന്നു.
കോൺഗ്രസിൽനിന്ന് ചില മന്ത്രിമാരും എം.എൽ.എമാരും നിവേദനത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. റിപ്പോർട്ട് തള്ളണമെന്നാണ് വൊക്കലിഗ സംഘത്തിന്റെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് വീരശൈവ ലിംഗായത്ത് നേതാക്കൾ സമർപ്പിച്ച നിവേദനത്തിൽ കോൺഗ്രസിലെ മന്ത്രിമാരടക്കമുള്ളവരും ഒപ്പുവെച്ചിട്ടുണ്ട്. ജാതി സെൻസസ് റിപ്പോർട്ട് സമർപ്പിക്കേണ്ട പിന്നാക്ക വിഭാഗ കമീഷൻ ചെയർമാൻ കെ. ജയപ്രകാശ് ഹെഗ്ഡെയുടെ കാലാവധി രണ്ടുമാസത്തേക്ക് ദീർഘിപ്പിച്ചിരുന്നു. സിദ്ധരാമയ്യ സർക്കാർ നിർദേശപ്രകാരം, 2015ൽ ആരംഭിച്ച് 2018ൽ പൂർത്തിയാക്കിയ സർവേയുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.