ബിദറിലെ ബാങ്ക് കവർച്ച: പ്രതികളെ തിരിച്ചറിഞ്ഞെന്ന് ആഭ്യന്തരമന്ത്രി
text_fieldsബിദറിൽ സുരക്ഷാ ജീവനക്കാരെ വെടിവെച്ച് വീഴ്ത്തിയശേഷം അക്രമികൾ പണമടങ്ങിയ പെട്ടിയുമായി ബൈക്കിൽ രക്ഷപ്പെടുന്നതിന്റെ ദൃശ്യം
ബംഗളൂരു: വടക്കൻ കർണാടകയിലെ ബിദറിൽ രണ്ട് സുരക്ഷാ ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തി എ.ടി.എമ്മിൽനിന്ന് 93 ലക്ഷം കവർന്ന സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. പ്രതികളിലൊരാൾ ലഖ്നോ മഹാത്മ ഗാന്ധി യൂനിവേഴ്സിറ്റിയിൽ പ്രവേശനം നേടിയയാളാണെന്ന് കണ്ടെത്തി. കേസിലെ മുഖ്യപ്രതി സമാനമായ പല കേസുകളിലും പ്രതിയാണെന്ന് എ.ഡി.ജി.പി അരിശേഖർ വെളിപ്പെടുത്തി.
പ്രതികളെ പിടികൂടുന്നതിനായി കലബുറഗി റേഞ്ച് ഡി.ഐ.ജി അജയ് ഹിലോരി, ബിദർ എസ്.പി പ്രദീപ് ഗുണ്ടി എന്നിവരുടെ നേതൃത്വത്തിൽ എട്ടുടീമിനെ അന്വേഷണത്തിനായി നിയോഗിച്ചു. പ്രതികളെത്തേടി പൊലീസ് കർണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്ക് അന്വേഷണ സംഘങ്ങൾ നീങ്ങിയിട്ടുണ്ട്. അതേസമയം, ബിദറിൽനിന്ന് രക്ഷപ്പെട്ട പ്രതികൾ ഹൈദരാബാദിലേക്ക് കടന്നതായാണ് കരുതുന്നത്. വ്യാഴാഴ്ച വൈകീട്ട് അഫ്സൽഗഞ്ചിൽ ബസ് ജീവനക്കാരനുനേരെ വെടിയുതിർത്തവർ ബിദറിലെ കവർച്ച കേസിലെ പ്രതികളാണെന്ന് സംശയിക്കുന്നതായി ഹൈദരാബാദ് ഈസ്റ്റ് സോൺഡി സി.പി ബി. ബാല പറഞ്ഞു.
ട്രാവൽസ് വഴി ഛത്തിസ്ഗഢിലെ റായ്പൂരിലേക്കാണ് രണ്ടുപേർ ബസ് ടിക്കറ്റ് ബുക്ക് ചെയ്തത്. ടിക്കറ്റെടുക്കാൻ ഇവർ വ്യാജപേരും ഫോൺ നമ്പറുമാണ് നൽകിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. രാത്രി 7.15ന് ബസിൽ കയറാൻനേരം ടിക്കറ്റ് മാനേജർ ബാഗ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഇയാൾക്കുനേരെ രണ്ടുതവണ വെടിയുതിർത്ത് ഇരുവരും ഓട്ടോയിൽ രക്ഷപ്പെട്ടു. സംഭവത്തെതുടർന്ന് പ്രതികളെ പിടികൂടാൻ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് ഹൈദരാബാദ് പൊലീസും വലവിരിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് കേസിനാസ്പദമായ സംഭവം. ബിദർ ശിവാജി ചൗക്കിൽ എസ്.ബി.ഐ എ.ടി.എമ്മിൽ പണം നിറക്കാനെത്തിയ സ്വകാര്യ ഏജൻസിയുടെ സുരക്ഷാ ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം പ്രതികൾ പണവുമായി കടക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരായ ഗിരി വെങ്കടേഷ്, ശിവകുമാർ എന്നിവർക്കാണ് വെടിയേറ്റത്. ഗിരി വെങ്കടേഷ് സംഭവസ്ഥലത്തും ശിവ കാശിനാഥ് ആശുപത്രിയിലും മരണപ്പെട്ടു. കവർച്ചക്കായി എ.ടി.എം പരിസരത്ത് കാത്തുനിന്ന പ്രതികൾ പണംനിറക്കാനുള്ള വാഹനമെത്തിയതോടെ എട്ടു റൗണ്ട് വെടിയുതിർത്തു.
തുടർന്ന് പണമടങ്ങിയ പെട്ടി കൈക്കലാക്കി ഇരുവരും ബൈക്കിൽ രക്ഷപ്പെട്ടു. സംഭവത്തിന് ദൃക്സാക്ഷിയായ ഒരാൾ പകർത്തിയ മൊബൈൽ ഫോൺ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഹൈദരാബാദ് സ്ഥാനമായ സി.എം.സി എന്ന ഏജൻസിക്കാണ് എ.ടി.എമ്മുകളിൽ പണം നിറക്കാനുള്ള കരാർ എസ്.ബി.ഐ നൽകിയിരുന്നത്. സാധാരണ തോക്കുധാരിയായ സുരക്ഷാ ജീവനക്കാരന്റെ അകമ്പടിയോടെയാണ് എ.ടി.എമ്മിൽ പണം നിറക്കാൻ എത്താറുള്ളതെങ്കിലും വ്യാഴാഴ്ച തോക്കിന്റെ സുരക്ഷ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏറെനാൾ നിരീക്ഷിച്ചശേഷമാണ് പ്രതികൾ കൃത്യം നിർവഹിച്ചതെന്നാണ് ഇതു നൽകുന്ന സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.