ബംഗാളില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് ബി.ജെ.പി നേതാവിനെ വെടിവച്ചുകൊന്നു; തൃണമൂൽ പ്രവർത്തകരെന്ന് ആരോപണം
text_fields
കൊല്‍ക്കത്ത: ബംഗാളില്‍ പ്രാദേശിക ബി.ജെ.പി നേതാവ് വെടിയേറ്റു മരിച്ചു. നോര്‍ത്ത് 24 പര്‍ഗാസാനാസ് ജില്ലയിലെ നേതാവും കൗൺസിലറുമായ മനീഷ് ശുക്ലയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ബൈക്കിലെത്തിയ സംഘം മനീഷ് ശുക്ലക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പൊലീസ് സ്റ്റേഷന് സമീപത്ത് പാർട്ടി പ്രവർത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ സംഘം തുരുതുരെ വെടിയുതിർക്കുകയായിരുന്നു. ശുക്ലയുടെ തലക്കും െനഞ്ചിനും പിറകിലും വെടിയേറ്റിരുന്നു. സംഭവം നടന്ന ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അക്രമികളുടെ മുഖം മാസ്‌ക് വച്ചു മറച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഹെല്‍മറ്റും ധരിച്ചിരുന്നു. ശുക്ലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു വെടിയേറ്റു.
കൊലക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു. ബരാക്പൂർ മേഖലയിൽ 12 മണിക്കൂർ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഡി.ജി.പിയെയും ആഭ്യന്തര സെക്രട്ടറിയേയും ഗവണർ ജഗ്ദീപ് ധനാഖർ രാജ്ഭവനിലേക്ക് വിളിപ്പിച്ചു.
ജനറല്‍ സെക്രട്ടറി സഞ്ജയ് സിങ് ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ ഇന്നു സംഭവ സ്ഥലം സന്ദര്‍ശിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. സംഭവത്തില്‍ ബി.ജെ.പി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥലത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.