ഭാരത് ബന്ദ്: ബംഗളൂരുവിൽ സമരക്കാരുടെ വാഹനം കയറി പൊലീസ് ഉദ്യോഗസ്ഥന്‍റെ കാലിന് പരിക്ക്
text_fieldsബംഗളൂരു നോര്‍ത്ത് ഡിവിഷന്‍ ഡി.സി.പി ധര്‍മേന്ദ്ര കുമാര്‍ മീണയുടെ കാല്‍പ്പാദത്തിലൂടെ വാഹനത്തിെൻറ ടയർ കയറിയപ്പോൾ
ബംഗളൂരു: ഭാരത് ബന്ദിെൻറ ഭാഗമായി ബംഗളൂരു നഗരത്തിൽ ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍റെ കാലിലൂടെ സമരക്കാരുടെ വാഹനം കയറിയിറങ്ങി. ഭാരത് ബന്ദിനെ പിന്തുണച്ച് നഗരത്തിലെ പ്രതിഷേധ റാലിക്ക് ഉൾപ്പെടെ പങ്കെടുക്കാനെത്തിയ കന്നട സംഘടന പ്രവർത്തകന്‍റെ എസ്.യു.വി വാഹനമാണ് ബംഗളൂരു നോര്‍ത്ത് ഡിവിഷന്‍ ഡി.സി.പി ധര്‍മേന്ദ്ര കുമാര്‍ മീണയുടെ കാല്‍പ്പാദത്തിലൂടെ കയറിയിറങ്ങിയത്.
ഉടൻ തന്നെ മറ്റു പൊലീസുകാര്‍ സംഭവസ്ഥലത്തുവെച്ച് പ്രാഥമിക ചികിത്സ നല്‍കി. കുറച്ചു സമയത്തിനുശേഷം അദ്ദേഹം വീണ്ടും ഡ്യൂട്ടി തുടരുകയും ചെയ്തു. സംഭവത്തിൽ കന്നട സംഘത്താൻ അംഗമായ ഡ്രൈവർ ഹരീഷ് ഗൗഡയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. എസ്.യു.വി വാഹനവും ട്രാഫിക് പൊലീസ് പിടിച്ചെടുത്തു.
ഭാരത് ബന്ദിന്‍റെ ഭാഗമായി വിവിധ സംഘടനകൾ കർഷകർക്ക് പിന്തുണയുമായി നഗരത്തിൽ പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സമരക്കാർ നഗരത്തിൽ പ്രവേശിക്കുന്നത് തടയാൻ തുമകുരു റോഡിലെ ഗൊരഗുണ്ടെപാളയ ജങ്ഷനിൽ ഡി.സി.പിയും പൊലീസുകാരും പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
സമരക്കാരുടെ വാഹനം എത്തിയത് തടയാൻ ശ്രമിക്കുന്നതിനിടെ ധർമേന്ദ്ര കുമാർ മീണയുടെ കാലിലൂടെ വാഹനത്തിെൻറ ഇടതുവശത്തെ ടയർ കയറിയിറങ്ങുകയായിരുന്നു. വാഹനത്തിെൻറ സൈഡ് ഗ്ലാസിൽ ബന്ദിനെ പിന്തുണച്ചുള്ള പോസ്റ്ററുകൾ പതിച്ചിരുന്നുവെന്നും ഇതിനാലാകാം അരികൽ നിൽക്കുകയായിരുന്ന തന്നെ ഡ്രൈവർ കാണാതിരുന്നതെന്നും കാൽപാദത്തിെൻറ പകുതിയോളം ടയറിെൻറ അടിയിലായെന്നും ഡി.സി.പി ധര്‍മേന്ദ്ര കുമാര്‍ മീണ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.