നാട്ടുകാര്‍ക്കൊപ്പം അവര്‍ കുന്നുകയറി; മിനിറ്റുകള്‍ക്കകം പൊലീസ് എല്ലാം തീര്‍ത്തു
text_fields‘‘ആ പാറക്ക് മുകളില്‍നിന്ന് അവരെ വെടിവെച്ചു കൊല്ളേണ്ട കാര്യമില്ലായിരുന്നു. നാലു ഭാഗത്തുനിന്നും വളഞ്ഞ നൂറിലേറെ ഗ്രാമീണര്‍ക്കും അത്രതന്നെ പൊലീസുകാര്‍ക്കുമിടയില്‍ കുടുങ്ങിയ ആ എട്ടു തടവുകാരും ആത്മഹത്യ ചെയ്യുമെന്നാണ് ഞങ്ങളെല്ലാം കരുതിയത്. അതിനിടയില്‍ വെടിവെപ്പ് തുടങ്ങിയ പൊലീസ് ആറേഴു മിനിറ്റോടെ എല്ലാം തീര്‍ത്തു’’ -ഭോപാല്‍ ജയിലിലെ എട്ടു തടവുകാരെ വെടിവെച്ചുകൊന്ന ഖേജ്ഡയിലെ കുന്നിന്‍െറ താഴവാരത്തെ പാടത്ത് കട്ട മുറിക്കുന്ന തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന സൂരജ് സിങ് മീണ പറഞ്ഞു.
ജയില്‍ ചാടി എട്ടുപേര്‍ ഖേജ്ഡ ഗ്രാമത്തില്‍ വന്നിരിക്കുന്നുവെന്ന് മധ്യപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് വിളിച്ചുപറഞ്ഞ സര്‍പഞ്ച് മോഹന്‍ സിങ് മീണയുടെ അനന്തരവനാണ് സൂരജ് സിങ് മീണ.
ജയില്‍ ചാടിയവരെ കണ്ടത്തൊന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അടിയന്തരമായി വീട്ടില്‍ വരണമെന്നും പറഞ്ഞ് സര്‍പഞ്ച് ആയ അമ്മാവന്‍െറ വിളി വന്നയുടന്‍ ടൂവീലറെടുത്ത് പോയി.
അപ്പോള്‍ അരുവിയില്‍നിന്ന് ഒരാള്‍ മെല്ളെ പാടത്തേക്ക് കയറിപ്പോകുന്നു. പുതിയ ഷൂസും വസ്ത്രവും കണ്ട് തടവുകാരെ തെരയാന്‍ വന്ന മഫ്തി പൊലീസുകാരനാകുമെന്നാണ് കരുതിയത്. എന്നാല്‍, ഒരാള്‍ക്ക് പിറകെ മറ്റൊരാളെന്ന നിലയില്‍ പിന്നാലെ ബാക്കിയുള്ളവരും കൂടി വന്നതോടെ തടവുകാര്‍ തന്നെ എന്നുറപ്പിച്ചു. ഉടന്‍ പൊലീസിനെ മൊബൈലില്‍ വിളിച്ച് വിവരമറിയിച്ച സര്‍പഞ്ച് മറ്റു ഗ്രാമീണരെ വിവരമറിയിക്കാന്‍ തന്നെ ഏല്‍പിച്ചു.
അവര്‍ മെല്ളെ കുന്നിനുനേരെ നടന്നുകൊണ്ടിരുന്നു. കൂടുതല്‍ ഗ്രാമവാസികള്‍ എത്തിക്കൊണ്ടിരുന്നു. അരുവിയില്‍നിന്ന് രണ്ടു കിലോമീറ്ററുണ്ട് കുന്നിന്‍ മുകളിലേക്ക്. അത്രയും ദൂരം അവര്‍ മുമ്പിലും അമ്പതോളം നാട്ടുകാര്‍ പിന്നിലുമായി നടന്നു. ചിലര്‍ വടി ഊന്നിപ്പിടിച്ച് പ്രയാസപ്പെട്ടാണ് കുന്നുകയറിയത്.
പത്തിരുപത് മിനിറ്റിനകം എത്തിയ പൊലീസും നാട്ടുകാര്‍ക്കൊപ്പം കൂടി. കുന്ന് നാലുഭാഗവും വളഞ്ഞുകൊണ്ടായിരുന്നു പൊലീസ് നീക്കം. ഒന്നര മണിക്കൂര്‍ സമയമെടുത്ത അവരുടെ നടത്തം കുന്നിന്‍ മുകളിലത്തെിയതോടെ അവസാനിച്ചു. പൊലീസും അവരും എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.
എട്ടുപേര്‍ക്ക് നേരെ പൊലീസ് തുടര്‍ച്ചയായി നിറയൊഴിച്ച് എല്ലാവരേയും കൊന്നു.
നാട്ടുകാരില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. അത് കണ്ട പൊലീസ് അരുതെന്ന് വിലക്കുകയും പകര്‍ത്തിയത് മായ്ച്ചുകളയാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നും സൂരജ് പറഞ്ഞു.
പാടത്ത് ഷെഡ് കെട്ടി ഉറങ്ങുന്ന ഒരു തൊഴിലാളി കുടുംബം സൂരജ് മീണ പറയാത്ത പ്രധാന കാര്യം വെളിപ്പെടുത്തി. സര്‍പഞ്ച് വിളിച്ചറിയിച്ച ശേഷമുള്ള പൊലീസിന്‍െറ വരവ് രണ്ടാമത്തേതായിരുന്നു.
നേരം പുലരുന്നതിന് വളരെ മുമ്പ് പൊലീസ് വാഹനം ആദ്യം അരുവിയുടെ സ്ഥലത്ത് വന്നിരുന്നു. ഇരുട്ടായിരുന്നതിനാല്‍ ഈ സമയത്ത് തങ്ങള്‍ പുറത്തിറങ്ങിയില്ല.
എന്തിനാണ് പൊലീസ് വന്നതെന്ന് തങ്ങള്‍ക്ക് മനസ്സിലായതുമില്ല. ഏറെ നേരം ആ ഭാഗത്ത് ചെലവിട്ട് അവര്‍ തിരിച്ചുപോയി. പിന്നീട് രാവിലെ നാട്ടുകാര്‍ വന്നശേഷം അവര്‍ രണ്ടാമതും വരികയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ജയില്‍ ചാടിയ ശേഷം ഈ അരുവിക്കിപ്പുറമല്ലാതെ അപ്പുറത്തുനിന്ന് തടവുകാരെ ആരും കണ്ടിട്ടുമില്ല.
തുടരും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.