![Bihar man carries away wifes body on shoulder matter is suspicious Bihar man carries away wifes body on shoulder matter is suspicious](https://www.madhyamam.com/h-upload/2022/01/22/1385947-bihar-man-carries-away-wifes-body-on-shoulder-matter-is-suspicious.webp)
ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്ന് ഭർത്താവ്; ആംബുലൻസ് നൽകാത്തതിനാലെന്ന് ആരോപണം, മരണത്തിൽ ദുരൂഹതയെന്ന് ആശുപത്രി
text_fieldsപട്ന: ബിഹാറിൽ ആശുപത്രിയിൽനിന്ന് ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്ന് ഭർത്താവ്. ആശുപത്രി അധികൃതർ ആംബുലൻസ് വിട്ടുനൽകാത്തതിനാലാണ് ഭാര്യയുടെ മൃതദേഹം തോളിലേറ്റി വീട്ടിലെത്തിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. ഭാര്യയുടെ മൃതദേഹവുമായി ആശുപത്രിയിലൂടെ ഭർത്താവ് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മൃതദേഹം തോളിലേറ്റി നടന്നിട്ടും ആശുപത്രി അധികൃതർ ആംബുലൻസ് വിട്ടുനൽകാനോ ഭർത്താവിനെ തടഞ്ഞുനിർത്താനോ തയാറായില്ലെന്നും പറയുന്നു.
വൈശാലി ജില്ലയിലെ സദർ ആശുപത്രിയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് ഭാര്യയെ തോളിലേറ്റി ഭർത്താവ് കൃഷ്ണകുമാർ ആശുപത്രിയിലെത്തിയത്. എന്നാൽ, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു. മരണവിവരം അറിയിച്ചതോടെ കൃഷ്ണകുമാർ ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്നുപോകുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു.
എന്നാൽ യുവതിയുടെ മരണകാരണം അന്വേഷിക്കാനോ മൃതദേഹവുമായി ഇയാൾ നടന്നുപോകുന്നത് തടയാനോ ആശുപത്രി അധികൃതർ തയറായില്ല. യുവതിയുടെ മൃതദേഹം തോളിലേറ്റി കൃഷ്ണകുമാർ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആശുപത്രിയിലെ പ്രധാന ഗേറ്റ് വഴിയാണ് ഇയാൾ നടന്നുപോയത്.
യുവതി തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. തുടർന്ന് കുടുംബം മൃതദേഹം സദർ ആശുപത്രിയിലെത്തിയിലെത്തിച്ചു. പരിശോധനക്ക് ശേഷം യുവതി മരിച്ച വിവരം കുടുംബത്തെ അറിയിച്ചു. ഇതോടെ മൃതദേഹവുമായി ഭർത്താവ് നടന്നുപോകുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. സംഭവത്തിൽ ദുരൂഹതയുള്ളതായി സിവിൽ സർജൻ ഡോ. അഖിലേഷ് കുമാർ മോഹൻ പറഞ്ഞു. മൃതദേഹവുമായി ഇയാൾ കടന്നുകളയുകയായിരുന്നുവെന്നാണ് അവരുടെ വാദം. സംഭവം സമിതി രൂപീകരിച്ച് അന്വേഷിക്കുമെന്നും ശേഷം നടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
എന്നാൽ, ആശുപത്രിയിൽനിന്ന് ആംബുലൻസ് കൃഷ്ണകുമാർ ആവശ്യപ്പെട്ടതായും ഇത് നിഷേധിച്ചതായും തുടർന്നാണ് മൃതദേഹം തോളിലേറ്റി നടന്നതെന്നും മറ്റു ചില റിപ്പോർട്ടുകൾ പറയുന്നു. 'ഞാൻ ഒരു മണിക്കൂറോളം അവിടെ കാത്തുനിന്നു. എന്നാൽ ആരോഗ്യപ്രവർത്തകർ ആംബുലൻസ് വിട്ടുനൽകാൻ തയറായില്ല. എന്റെ കൈവശം ആവശ്യത്തിന് പണമുണ്ടായിരുന്നില്ല. ഇതോടെ ഭാര്യയുടെ മൃതദേഹം തോളിലേറ്റി ആശുപത്രിയിൽനിന്ന് വീട്ടിലെത്തിക്കുകയായിരുന്നു' -കൃഷ്ണ കുമാർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.