ബി.ജെ.പിയും ആർ.എസ്.എസും വിദ്വേഷം പ്രചരിപ്പിക്കുന്നു -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. കർണാടകയിൽനിന്ന് ഞായറാഴ്ച രാവിലെ തെലങ്കാനയിൽ പ്രവേശിച്ച ഭാരത് ജോഡോ യാത്രക്ക് ലഭിച്ച സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് 'ഇന്ത്യ'യാണ് ഇപ്പോൾ നിലവിലുള്ളത്. അതിൽ ഒരു ഭാഗത്ത് തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലരും സമ്പന്നരുമാണ്. മറുഭാഗത്ത് ലക്ഷക്കണക്കിന് വരുന്ന യുവാക്കൾ, കർഷകർ, തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ എന്നിവരും. നമുക്ക് രണ്ട് ഇന്ത്യ വേണ്ട. ഒന്നു മതി. എല്ലാവർക്കും നീതിയും ജോലിയും ലഭിക്കണം. രാജ്യത്ത് സാഹോദര്യം നിലനിൽക്കുകയും വേണം.
ഭാരത് ജോഡോ യാത്ര ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും വെറുപ്പിന്റെയും അക്രമത്തിന്റെയും ആശയങ്ങൾക്ക് എതിരാണ്. ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയിലെത്തിയ യാത്രക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. കോൺഗ്രസ് ലോക്സഭാംഗവും തെലങ്കാന പാർട്ടി ഇൻ ചാർജുമായ മാണിക്കം ടാഗോർ, പാർട്ടി സംസ്ഥാന അധ്യക്ഷൻ എ. രേവന്ദ് റെഡ്ഡി തുടങ്ങിയവരുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. ദീപാവലി പ്രമാണിച്ച് ബുധനാഴ്ച വരെ യാത്രക്ക് താൽക്കാലിക ഇടവേളയായതിനാൽ രാഹുൽ ഗാന്ധി ഡൽഹിക്ക് തിരിച്ചു. ഇതിനായി ഗുഡബെല്ലൂരിൽനിന്ന് അദ്ദേഹം ഹെലികോപ്ടറിൽ ഹൈദരാബാദിലേക്കു പോയി.
27ന് രാവിലെ നാരായൺപേട്ട് ജില്ലയിൽനിന്ന് വീണ്ടും യാത്ര ആരംഭിക്കും. തുടർന്ന് 19 മണ്ഡലങ്ങളിലൂടെ യാത്ര തുടരും. നവംബർ ഏഴിന് യാത്ര മഹാരാഷ്ട്രയിലേക്ക് പ്രവേശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.