'ബി.ജെ.പിയും കോൺഗ്രസും സി.പി.എമ്മും എനിക്കെതിരെ ഒന്നിച്ചു'-മമത ബാനർജി
text_fieldsകൊൽക്കത്ത: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാന നിയമസഭയിൽ സംസാരിക്കുന്നത് മനഃപൂർവ്വം തടഞ്ഞതിനെതിരെയാണ് ആരോപണം. ബി.ജെ.പി, കോൺഗ്രസ്, സി.പി.എം എന്നിവർ ഒരുമിച്ചത് എനിക്കെതിരെയാണ്. അവർ എന്നെ പ്രസംഗിക്കാൻ അനുവദിച്ചില്ല' -മമത പറഞ്ഞു.
ഗവർണർ സി.വി ആനന്ദ ബോസിന്റെ പ്രസംഗത്തിന് മറുപടിയായി, സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ പ്രതിപക്ഷത്തിന് മതിയായ സമയം നൽകുന്ന പശ്ചിമ ബംഗാൾ നിയമസഭയുടെ സവിശേഷതയും മമത എടുത്തുപറഞ്ഞിരുന്നു.
'ഇന്ത്യയിൽ നിരവധി സംസ്ഥാനങ്ങളുണ്ട്. ഇരട്ട എഞ്ചിൻ സർക്കാറുമുണ്ട്. എന്നാൽ പശ്ചിമ ബംഗാളിൽ പ്രതിപക്ഷത്തിന് സംസാരിക്കാൻ 50% സമയവും നൽകിയിട്ടുണ്ട്' -മമത ബാനർജി പറഞ്ഞു. സംസാര സ്വാതന്ത്ര്യത്തെക്കുറിച്ചും അവർ സംസാരിച്ചു. വർഗീയത പ്രോത്സാഹിപ്പിക്കുന്നതിനോ ഏതെങ്കിലും മതത്തെ ലക്ഷ്യം വെക്കുന്നതിനോ അത് ദുരുപയോഗം ചെയ്യരുതെന്നും ഊന്നിപ്പറഞ്ഞു.
'സംസാര സ്വാതന്ത്ര്യം എന്നാൽ വർഗീയതയെക്കുറിച്ച് സംസാരിക്കുകയോ ഏതെങ്കിലും മതത്തിനെതിരെ സംസാരിക്കുകയോ അല്ല... ഹിന്ദു ധർമത്തെക്കുറിച്ച് സംസാരിച്ചതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതെന്ന് പറഞ്ഞ ചില വിഡിയോകൾ കണ്ടു. മതപരമായ കാര്യങ്ങളക്കുറിച്ച് ഞാൻ ഒരിക്കലും മോശമായി സംസാരിക്കുന്നില്ല'-മമത അഭിപ്രായപ്പെട്ടു.
നേരത്തെ സംസ്ഥാന നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മഹാകുംഭത്തെ "മൃത്യുകുംഭ്" എന്ന് പരാമർശിച്ചു കൊണ്ട് ചൂടേറിയ വിവാദം സൃഷ്ടിച്ചിരുന്നു. കുംഭമേളയിൽ തിക്കിലും തിരക്കിലും അപകടങ്ങളുണ്ടായതിനെതിരെ സംഘാടകരെ അവർ ശക്തമായി വിമർശിക്കുകയും ചെയ്തു.
പശ്ചിമ ബംഗാൾ സംസ്ഥാന നിയമസഭയിൽ സുവേന്ദു അധികാരിയും മറ്റ് ബി.ജെ.പി എം.എൽ.എ മാരും പ്രസ്താവനക്കെതിരെ പ്രതിഷേധങ്ങൾ നടത്തി. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ സംഘം മുദ്രാവാക്യം വിളിക്കുകയും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. വിഷയത്തിൽ ഹിന്ദു, സന്യാസി സമൂഹങ്ങളോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനും അധികാരി അഭ്യർഥിച്ചു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.