ബി.എസ്.പി നേതാവിന്റെ കൊലപാതകം: മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ
text_fieldsചെന്നൈ: തമിഴ്നാട് ബി.എസ്.പി അധ്യക്ഷൻ അഡ്വ. ആംസ്ട്രോങിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. പ്രതികളുടെ എണ്ണം 11 ആയി. ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ സംഭവത്തിൽ എട്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട ഗുണ്ട നേതാവ് ആർകോട് സുരേഷിൻറെ സഹോദരൻ അടക്കമുള്ളവരാണ് പിടിയിലായത്. മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് വിവരം. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.എസ്.പി പ്രവർത്തകർ പോസ്റ്റുമാർട്ടം നടക്കുന്ന ആശുപത്രി മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു.
കഴിഞ്ഞ വർഷം ആഗസ്റ്റ് 18 നാണ് അഞ്ച് കൊല കേസുകളടക്കം 30 കേസുകളുള്ള വി. സുരേഷ് എന്ന ആർകോട് സുരേഷിനെ ചെന്നൈയിൽ വെച്ച് അഞ്ചംഗ സംഘം കൊലപ്പെടുത്തുന്നത്. ആംസ്ട്രോങ് കൊല്ലപ്പെട്ടതിന് ശേഷം സുരേഷിന്‍റെ സഹോദരൻ പൊന്നായി ബാലു ഉൾപ്പെടെ എട്ട് പേർ പൊലീസിൽ കീഴടങ്ങിയിരുന്നു. സുരേഷിൻ്റെ കൊലപാതകത്തിൽ ആംസ്ട്രോങിന് പങ്കുണ്ടെന്ന് പ്രതികൾ സംശയിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ആർകോട് സുരേഷിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് ആംസ്ട്രോങിന്‍റെ കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
പെരമ്പലൂരിലുള്ള വസതിയിൽ ഓൺലൈൻ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നൽകാനെത്തിയവരാണ് കൃത്യം നടത്തിയത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറുപേർ ആംസ്‌ട്രോങ്ങിനെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മുൻ ചെന്നൈ കോർപറേഷൻ കൗൺസിലറായ ആംസ്ട്രോങ് തമിഴ്നാട്ടിലെ ദലിത് വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.