കേംബ്രിജ് അനലിറ്റിക: ഇന്ത്യയിലെ പ്രവർത്തനം അന്വേഷിക്കുമെന്ന് കമ്പനി
text_fieldsലണ്ടൻ: ബ്രിട്ടനിൽ വ്യാജ വാർത്താനിർമിതിക്ക് അന്വേഷണം നേരിടുന്ന വിവര വിശകലന സ്ഥാപനം കേംബ്രിജ് അനലിറ്റികയുടെ (സി.എ) ഇന്ത്യയിലടക്കമുള്ള പ്രവർത്തനങ്ങളെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കമ്പനി വക്താവ്. ബ്രിട്ടൻ ആസ്ഥാനമായ കമ്പനിയുടെ പ്രവർത്തനം അമേരിക്ക കേന്ദ്രീകരിച്ചായിരുന്നുവെന്നും എന്നാൽ, സി.എയുടെ ഉപസ്ഥാപനമായ എസ്.സി.എൽ ഇലക്ഷൻസ് ഇന്ത്യ, ചൈന, നൈജീരിയ, കെനിയ അടക്കം ലോകത്തിെൻറ പല ഭാഗങ്ങളിലും പ്രവർത്തിച്ചിരുന്നുവെന്നും വക്താവ് പറഞ്ഞു.
ദേശീയവും അന്തർദേശീയവുമായി നേരിടുന്ന എല്ലാ ആരോപണങ്ങളും അന്വേഷണപരിധിയിൽ വരും. സി.എയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അക്കാദമിക് വിദഗ്ധൻ അലക്സാണ്ടർ കോഗൻ യു.കെ പാർലമെൻറ് സമിതിക്ക് മുന്നിൽ വ്യാജ വാർത്താ നിർമിതി സംബന്ധിച്ച് തെളിവ് സമർപ്പിച്ചതിനുപിന്നാലെയാണ് കമ്പനിയുടെ പ്രതികരണം. കോഗെൻറ കമ്പനിയായ ഗ്ലോബൽ സയൻസ് റിസർച്(ജി.എസ്.ആർ) ആണ് ഫേസ്ബുക്ക് ആപ് ഉപയോഗിച്ച് ഫേസ്ബുക്ക് ഉപയോക്താക്കളുടെയും അവരുടെ സുഹൃത്തുക്കളുടെയും വിവരങ്ങൾ അനുമതിയില്ലാതെ ചോർത്തിയത്.
കേംബ്രിജ് അനലിറ്റികയെ പ്രതിക്കൂട്ടിലാക്കിയ സംഭവങ്ങൾ പുറത്തുവിട്ട മുൻ ജീവനക്കാരൻ ക്രിസ്റ്റഫർ വെയ്ലി, കമ്പനി ഇന്ത്യയിൽ സജീവമായി പ്രവർത്തിച്ചിരുന്നുവെന്നും കോൺഗ്രസ് തങ്ങളുടെ ഉപഭോക്താവായിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു. 2010 ലെ ബിഹാർ തെരഞ്ഞെടുപ്പ് സമയത്ത് ജനാതാദൾ യുനൈറ്റഡിനുവേണ്ടി പ്രവർത്തിച്ചു.
ഉത്തർപ്രദേശിൽ ജാതി സർവേ നടത്തി. ഇന്ത്യയിലെ 600 ജില്ലകളിൽ നിന്നും ഏഴ് ലക്ഷം ഗ്രാമങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. അത് അടിക്കടി പുതുക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.