ഇന്ത്യയിലെ ഒരു പ്രദേശത്തേയും പാകിസ്താനെന്ന് വിളിക്കരുത്; കർണാടക ഹൈകോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കർണാടക ഹൈകോടതി ജഡ്ജി വി.ശ്രീസഹാനന്ദക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ബംഗളൂരുവിലെ ഒരു പ്രദേശത്തെ പാകിസ്താനെന്ന് വിളിച്ചതിലാണ് വിമർശനം. ഇന്ത്യയിലെ ഒരു പ്രദേശത്തേയും പാകിസ്താനെന്ന് വിളിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. കോടതി നടപടികൾ ലൈവ് സ്ട്രീം ചെയ്യുമ്പോൾ അത് വലിയൊരു വിഭാഗം ആളുകളിലേക്ക് എത്തുമെന്ന് അഭിഭാഷകരും ജഡ്ജിമാരും ചിന്തിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. രാജ്യത്തെ ഒരു പ്രദേശത്തെ പാകിസ്താനെന്ന് വിളിക്കുന്നത് അഖണ്ഡതക്ക് ഭീഷണിയാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു.
ഹൈകോടതി ജഡ്ജി ഞങ്ങളുടെ മുമ്പാകെ കക്ഷിയല്ലാത്തതിനാൽ കൂടുതൽ നിരീക്ഷണങ്ങൾ നടത്തുന്നില്ല. ഇക്കാര്യത്തിലെ നടപടിക്രമങ്ങൾ അവസാനിപ്പിക്കുകയാണ്. ഇലക്ട്രോണിക് യുഗത്തിൽ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരൻ ജാഗ്രത പുലർത്തണമെന്നും ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു.
ഹൈകോടതി ജഡ്ജി പരാമർശത്തിൽ ക്ഷമ ചോദിച്ചിട്ടുണ്ട്. തന്റെ ചില പ്രസ്താവനകൾ സന്ദർഭത്തിൽ നിന്നും അടർത്തിയെടുക്കുകയായിരുന്നുവെന്നും പ്രത്യേക ലക്ഷ്യം മുൻനിർത്തിയല്ല തന്റെ പരാമർശമെന്നും ജഡ്ജി വിശദീകരിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.