പാക് ക്രിക്കറ്റ് വിജയം ആഘോഷിച്ചെന്ന്; ഭീകരവിരുദ്ധ നിയമം ചുമത്തി കേസെടുത്തു
text_fieldsശ്രീനഗർ/ജയ്പൂർ: ഇന്ത്യക്കെതിരെ പാകിസ്താെൻറ ട്വന്‍റി 20 ലോകകപ് വിജയം ആഘോഷിച്ച ശ്രീനഗറിലെ രണ്ടു മെഡിക്കൽ കോളജുകളിലെ ഒരു കൂട്ടം വിദ്യാർഥികൾക്കെതിരെ ഭീകരവിരുദ്ധ നിയമം അടക്കം ഉൾപ്പെടുത്തി ജമ്മു കശ്മീർ പൊലീസ് കേസെടുത്തു. ശ്രീനഗർ മെഡിക്കൽ കോളജ്, ഷേറെ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ ഹോസ്റ്റലിൽ പാക് വിജയം ആഘോഷിച്ചുവെന്നാണ് കേസ്.
പെൺകുട്ടികൾ അടക്കമുള്ളവർ ആഹ്ലാദം പ്രകടിപ്പിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് കേസ്.
ശ്രീനഗറിലെ കരൺ നഗർ, സൗറ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് എടുത്തതെന്ന് അധികൃതർ പറഞ്ഞു. കശ്മീരിന്റെ മറ്റു ഭാഗങ്ങളിലും പടക്കം പൊട്ടിച്ച് ആഘോഷം നടന്നുവെന്നും ആരോപണമുണ്ട്.
അതേസമയം, സ്ഥാപനത്തിനകത്ത് ആഘോഷം നടന്നതായി സൂചനയൊന്നുമില്ലെന്നും സംഭവം അന്വേഷിക്കാൻ ആഭ്യന്തരസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഷേറെ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അധികൃതർ പറഞ്ഞു.
ഇതിനിടെ, രാജസ്ഥാനിലെ ജയ്പൂരിൽ പാകിസ്താന്റെ വിജയം ആഘോഷിച്ച് വാട്സ്ആപ് സ്റ്റാറ്റസ് ഇട്ടുവെന്ന് ആരോപിച്ച് സ്വകാര്യ സ്കൂൾ അധ്യാപികയെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു. ഉദ്യപൂരിലെ നീരജ മോദി സ്കൂളിലെ അധ്യാപിക നഫീസ അട്ടാരിയെ ആണ് പിരിച്ചുവിട്ടത്. വാട്സ്ആപ് സ്റ്റാറ്റസിന്‍റെ സ്ക്രീൻഷോട്ടുകൾ പ്രചരിച്ചതിനെ തുടർന്ന് സ്കൂൾ മാനേജ്മെന്റ് ഇവരെ നീക്കുകയായിരുന്നു.
സംഭവത്തിൽ അധ്യാപികക്കെതിരെ കലാപത്തിനു പ്രേരിപ്പിച്ചുവെന്ന വകുപ്പിൽ കേസെടുത്തതായി പൊലീസ് പറഞ്ഞു.
എന്നാൽ, നിങ്ങൾ പാകിസ്താനെ പിന്തുണക്കുന്നോ എന്നു ചോദിച്ച് തനിക്കൊരാൾ തമാശ സന്ദേശം അയച്ചുവെന്നും അതിന് തമാശരൂപേണ അതെ എന്ന് മറുപടി അയച്ചതായിരുന്നുവെന്നുമാണ് അധ്യാപിക പറയുന്നത്. എല്ലാവരേയും പോലെ താനും ഇന്ത്യയെ അത്രയധികം സ്നേഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യക്കെതിരായ പാകിസ്താന്റെ വിജയം ആഘോഷിച്ചവരെ ജയിലിൽ അടക്കണമെന്നും പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തിക്ക് താലിബാൻ ആദർശമാണെന്നും ആരോപിച്ച് ജമ്മു കശ്മീർ ബി.ജെ.പി അധ്യക്ഷൻ രവീന്ദർ റെയ്ന രംഗത്തെത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.