റേഷന്‍ പകരം പണം: കേരളത്തിൽ നടപ്പാക്കില്ലെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി മന്ത്രി
text_fieldsമന്ത്രി ജി.ആർ. അനിൽ
ന്യൂഡൽഹി: ഭക്ഷ്യധാന്യങ്ങൾക്ക് പകരം റേഷൻ കാർഡുടമക്ക് പണം നൽകുന്ന കേന്ദ്രപദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് ഉറപ്പു ലഭിച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. 2022-23 സാമ്പത്തികവർഷം ഹൈദരാബാദ് എൻ.ഐ.സി. നൽകിയ വിവരങ്ങളിലെ സാങ്കേതിക പിഴവുമൂലം തടഞ്ഞുെവച്ച 207.56 കോടി രൂപ സംസ്ഥാനത്തിന് അനുവദിക്കുന്നത് അനുഭാവപൂർവം പരിഗണിക്കുമെന്ന് ഉറപ്പുനൽകി.
റേഷൻ കാർഡ് മസ്റ്ററിങ് 94 ശതമാനം പൂർത്തിയാക്കിയ കേരളത്തെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. മസ്റ്ററിങ് കാലാവധി മേയ് 31 വരെ നീട്ടണമെന്ന ആവശ്യം പരിഗണിക്കാമെന്നും അദ്ദേഹം ഉറപ്പുനൽകി. കേന്ദ്രം പുതുതായി നടപ്പാക്കിയ എസ്.എൻ.എ ‘സ്പർശ്’ സംവിധാനത്തിലെ പോരായ്മമൂലം റേഷൻ കടക്കാർക്കുള്ള കമീഷൻ, ചരക്കുകൂലി, കയറ്റിറക്ക് കൂലി എന്നിവ വിതരണംചെയ്യാൻ കാലതാമസം നേരിടുന്നതായി കേന്ദ്രമന്ത്രിയെ അറിയിച്ചു. പഴയ സംവിധാനമായ എസ്.എൻ.എ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതായും ജി.ആർ. അനിൽ പറഞ്ഞു. എം.പിമാരായ പി. സന്തോഷ് കുമാർ, പി.പി. സുനീർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.