ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പിന്റെ ചിറകരിയാൻ കേന്ദ്രം
text_fieldsന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാർഥികളുടെ 11.65 ലക്ഷം സ്കോളർഷിപ് അപേക്ഷകളിൽ തടസ്സവാദം ഉന്നയിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം. ന്യൂനപക്ഷത്തിനായുള്ള പ്രീമെട്രിക് സ്കോളർഷിപ് പദ്ധതി, പോസ്റ്റ് മെട്രിക് സ്കോളർഷിപ് പദ്ധതി, പ്രഫഷനൽ-സാങ്കേതിക കോഴ്സുകൾക്കുള്ള മെറിറ്റ് കം മീൻസ് സ്കോളർഷിപ്, ബീഗം ഹസ്റത് മഹൽ ദേശീയ സ്കോളർഷിപ് എന്നിവക്കു നേരെയാണ് പുനഃപരിശോധനയുടെ ഭീഷണി.
ഈ നാലു സ്കോളർഷിപ്പുകൾക്കായി 2022-23 അക്കാദമിക വർഷം മൊത്തം ലഭിച്ചത് 18.18 ലക്ഷം അപേക്ഷകളാണ്. ഇതിൽ പകുതിയിലേറെ അപേക്ഷകൾക്കാണ് കേന്ദ്രം തടയിടുന്നത്. ലഭിച്ചുകൊണ്ടിരിക്കുന്ന സ്കോളർഷിപ് പുതുക്കാൻ നൽകിയ അപേക്ഷകൾക്കും ചുവപ്പുകൊടി കാണിച്ചിട്ടുണ്ട്. അപേക്ഷകളിലെ ‘പ്രശ്നങ്ങൾ’ ബന്ധപ്പെട്ട അധികാരികൾ വഴി തീർത്തില്ലെങ്കിൽ സ്കോളർഷിപ് മുടങ്ങും.
അപേക്ഷയിലെ പ്രശ്നങ്ങൾ പരിഹരിക്കാത്ത അവസ്ഥയുണ്ടായാൽ 11 ലക്ഷത്തോളം ന്യൂനപക്ഷ വിദ്യാർഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴുന്ന അവസ്ഥയുണ്ടാകും. കേന്ദ്ര സർക്കാർ ഏജൻസികൾ ഈ വർഷം ജനുവരിയിൽ അംഗീകാരം നൽകിയ അപേക്ഷകളിലാണ് മന്ത്രാലയം മാർച്ച് മാസത്തിൽ തടസ്സം ഉന്നയിച്ചത്. മൊത്തം അപേക്ഷകളിൽ 38.30 ശതമാനം മാത്രമാണ് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതെന്നത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുകയാണ്. ‘നാകി’ന്റെ എ ഗ്രേഡുള്ള മൗലാന ആസാദ് നാഷനൽ ഉർദു സർവകലാശാലക്ക് മന്ത്രാലയത്തിന്റെ സ്കോളർഷിപ്പേയില്ല.
കർശനമായ വ്യവസ്ഥകൾ പാലിച്ചാണ് മിക്ക സംസ്ഥാനങ്ങളും അപേക്ഷകൾ പരിഗണിച്ചത്. അപേക്ഷ അംഗീകരിക്കാനുള്ള 44 മാനദണ്ഡങ്ങളിൽ വിവിധയിടങ്ങളിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പുകൾ കടുത്ത അതൃപ്തിയിലാണ്. കഴിഞ്ഞ മാർച്ചിലെ അവസാന ആഴ്ചയാണ് അപേക്ഷകളിലെ പ്രശ്നങ്ങൾ ഉന്നയിക്കപ്പെടുന്നത്. കഴിഞ്ഞവർഷം നവംബറിലായിരുന്നു അപേക്ഷ നൽകാനുള്ള അവസാന തീയതി. കേന്ദ്രത്തിന്റെ നിർദേശം അനുസരിച്ച് ഏപ്രിൽ ഒന്നിനകം അപേക്ഷകളിലെ പ്രശ്നങ്ങൾ തീർക്കണം. പത്തുദിവസം മാത്രമാണ് ഇതിന് കിട്ടിയത്.
പരിശോധനാ നടപടികൾ പൂർത്തിയാക്കിയ ശേഷം നാഷനൽ ഇൻഫോമാറ്റിക്സ് സെന്റർ (എൻ.ഐ.സി) വിവിധ നടപടികളിലൂടെ വീണ്ടും അപേക്ഷകൾ വിലയിരുത്തി പ്രശ്നങ്ങൾ കണ്ടെത്തിയെന്നാണ് മന്ത്രാലയം അയച്ച കത്തിലുള്ളത്. അവസാന വെരിഫിക്കേഷനുള്ള തീയതിയായിരുന്ന ജനുവരി പത്തിനുമുമ്പ് തന്നെ എന്തുകൊണ്ട് എൻ.ഐ.സിക്ക് ഇത് പൂർത്തിയാക്കാനായില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഈ നാലു സ്കോളർഷിപ് പദ്ധതികൾ വിലയിരുത്താൻ നാഷനൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിനെ ചുമതലപ്പെടുത്തിയതായും ന്യൂനപക്ഷ മന്ത്രാലയം വ്യക്തമാക്കി. ഈ സ്ഥാപനം നടത്തിയ സർവേയിൽ ചില വ്യാജ അപേക്ഷകർ ആനുകൂല്യം പറ്റുന്നതായി കണ്ടെത്തിയെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. സ്ഥാപനങ്ങൾക്കെതിരെയും കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ പരാമർശം ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.