യശ്വന്ത് വർമയെ അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലംമാറ്റി; കൊളീജിയം ശിപാർശ കേന്ദ്രം അംഗീകരിച്ചു
text_fieldsന്യൂഡൽഹി: ഡൽഹി ഹൈകോടതി ജഡ്ജി യശ്വന്ത് വർമയെ അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലം മാറ്റി. സുപ്രീംകോടതി കൊളീജിയം ശിപാർശ കേന്ദ്ര സർക്കാർ അംഗീകാരിച്ചു.
വർമയുടെ വീട്ടിൽനിന്ന് പണക്കൂമ്പാരം കണ്ടെത്തിയ കേസിനെ തുടർന്നാണ് നടപടി. നേരത്തെ, കൊളീജിയം ശിപാർശക്കെതിരെ അലഹബാദ് ഹൈകോടതി ബാർ അസോസിയേഷൻ സമരം പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തെ കൊണ്ടുവന്നു തള്ളാൻ അലഹബാദ് ഹൈകോടതി ചവറ്റുകുട്ടയല്ലെന്ന് പറഞ്ഞാണ് അഭിഭാഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
എന്നാൽ, എതിർപ്പ് അവഗണിച്ചാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിൽ ചേർന്ന കൊളീജിയം സ്ഥലം മാറ്റാൻ ശിപാർശ ചെയ്തത്. രണ്ടുതവണ യോഗം ചേർന്ന ശേഷമാണ് സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് വർമയുടെ സ്ഥലംമാറ്റത്തിന് ശിപാർശ ചെയ്തത്. വർമയുടെ വിഷയം ചർച്ച ചെയ്യാൻ കഴിഞ്ഞ വ്യാഴാഴ്ച ആദ്യ യോഗം ചേർന്ന കൊളീജിയം തിങ്കളാഴ്ച വീണ്ടും യോഗം ചേരുകയായിരുന്നു.
വെള്ളിയാഴ്ചയാണ് കേന്ദ്ര സർക്കാർ ശിപാർശ അംഗീകരിച്ചത്. ഇതോടൊപ്പം ഡൽഹി ഹൈകോടതിയിലെ മറ്റൊരു ജഡ്ജ് ജസ്റ്റിസ് സി.ഡി. സിങ്ങിനെയും അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. മാർച്ച് 14ന് ഹോളി ദിവസം രാത്രി 11.30നാണ് യശ്വന്ത് വർമയുടെ വീട്ടിലെ സ്റ്റോർ റൂമിൽ തീപിടിച്ചത് അണക്കാൻ ചെന്ന അഗ്നിശമന സേന വിഭാഗം 500ന്റെ നോട്ടുകെട്ടുകൾ ചാക്കിലാക്കിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ, പിറ്റേന്ന് വൈകീട്ട് 4.50നാണ് ഡൽഹി പൊലീസ് വിവരം ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.