ജി.എസ്.ടി: സംസ്ഥാനങ്ങൾക്ക് കേന്ദ്രസഹായം തുടരണം, അല്ലെങ്കിൽ മറുവഴി നോക്കും -അജിത് പവാർ
text_fieldsമുംബൈ: ജി.എസ്.ടി ഏർപ്പെടുത്തിയതോടെ സംസ്ഥാനങ്ങൾ നേരിടുന്ന വരുമാനനഷ്ടം പരിഗണിച്ച് കേന്ദ്ര സർക്കാർ നൽകുന്ന ധനസഹായം തുടരണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. അഞ്ചുവർഷമായി നൽകുന്ന സഹായം ഈയിടെ നിർത്തലാക്കിയിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ തുക നൽകുന്നത് രണ്ട് വർഷമെങ്കിലും കേന്ദ്ര സർക്കാർ തുടരണമെന്നും ഇല്ലെങ്കിൽ തങ്ങൾ മറ്റുവഴിനോക്കുമെന്നും പവാർ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 73-ാമത് റിപബ്ലിക് ദിനത്തിൽ പതാക ഉയർത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലാണ് ഞങ്ങളുടെ പ്രതീക്ഷ. അഞ്ച് വർഷം മുമ്പ് ജി.എസ്.ഡി (ചരക്ക് സേവന നികുതി) നിലവിൽ വന്നശേഷം, ഓരോ സംസ്ഥാനത്തിനും കേന്ദ്രത്തിൽ നിന്ന് ഒരു നിശ്ചിത തുക നൽകിയിരുന്നു. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് ഈ സഹായം രണ്ട് വർഷത്തേക്ക് കൂടി നീട്ടാൻ ഞങ്ങൾ കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്നു. കേന്ദ്ര സർക്കാർ ഈ സഹായം നിർത്തുകയാണെങ്കിൽ മറ്റുമാർഗങ്ങൾ സ്വീകരിക്കേണ്ടിവരും. മഹാരാഷ്ട്രയിൽനിന്ന് കേന്ദ്രം ശേഖരിച്ച ജി.എസ്.ടിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഞങ്ങൾ പരിശോധിക്കും. ഇതുവരെയുള്ള റവന്യൂ പിരിവിൻെറ കണക്കെടുക്കാൻ ഞാൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട് " -അജിത് പവാർ വ്യക്തമാക്കി.
ഫെബ്രുവരി 1 മുതൽ കോളേജുകൾ തുറക്കുമെന്നും സ്കൂളുകൾ തുറക്കൽ, മറ്റ് നിയന്ത്രണങ്ങൾ എന്നിവയെ കുറിച്ച് അടുത്ത ആഴ്‌ചത്തെ അവലോകന യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.