ഏഴാം ക്ലാസുകാരിയായ അമ്മയും കുഞ്ഞും മരിച്ചു; പത്താം ക്ലാസുകാരൻ പിടിയിൽ
text_fieldsഭുവനേശ്വർ: പ്രസവശേഷം കുഞ്ഞിന്‍റെ മരണത്തിന് പിന്നാലെ ഏഴാം ക്ലാസ് വിദ്യാർഥിയായ അമ്മയും മരിച്ചു. ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിലുള്ള ട്രൈബൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥിയാണ് കഴിഞ്ഞ ദിവസം പ്രസവിച്ചത്. എസ്.സി/എസ്.ടി വകുപ്പ് നടത്തുന്ന കാണ്ഡമാൽ ആശ്രം സ്‌കൂളിലെ വിദ്യാർഥിയായിരുന്ന പെൺകുട്ടിയെ ഗർഭം കണ്ടെത്തിയതിനെ തുടർന്ന് സെപ്റ്റംബർ 23നാണ് ജില്ല ശിശുസംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
ഒക്‌ടോബർ അഞ്ചിന് പ്രസവവേദന അനുഭവപ്പെട്ടു. തുടർന്ന് ആംബുലൻസ് വിളിച്ചെങ്കിലും പെൺകുട്ടി കുഞ്ഞിനെ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും പിന്നീട് അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. പെൺകുട്ടിയുടെ നില വഷളായതിനെ തുടർന്ന് ഡോക്ടർമാർ ഫുൽബാനിയിലെ ജില്ല ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കാണ്ഡമാൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ രശ്മിത കരൺ പറഞ്ഞു.
പെൺകുട്ടി നാല് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഹോസ്റ്റൽ വാർഡനെ പുറത്താക്കി. സംഭവത്തിൽ മറ്റൊരു സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയെ പിന്നീട് കസ്റ്റഡിയിലെടുത്തു'-ഡി.സി.പി അറിയിച്ചു. ആശുപത്രിയുടെ അശ്രദ്ധയാണ് പെൺകുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു. മരണത്തിൽ ജില്ല ഭരണകൂടം ഉത്തരം പറയണമെന്നും കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും മുൻ എം.എൽ.എ കരേന്ദ്ര മജ്ഹി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.