മോട്ടബാരിയിലെ വർഗീയ അക്രമത്തിലും തീവെപ്പിലും റിപ്പോർട്ട് തേടി കൽക്കട്ട ഹൈകോടതി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ മോട്ടബാരിയിൽ നടന്ന വർഗീയ അക്രമത്തിലും തീവെപ്പിലും ഉണ്ടായ സംഭവങ്ങളിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് ബംഗാൾ പൊലീസിനോട് ആവശ്യപ്പെട്ട് കൽക്കട്ട ഹൈകോടതി.
മാൾഡ ജില്ലയിലെ മൊട്ടാബാരിയിൽ വലിയ തോതിലുള്ള വർഗീയ അക്രമം പൊട്ടിപ്പുറപ്പെട്ടുവെന്ന് അവകാശപ്പെട്ട് ബി.ജെ.പിയുടെ പശ്ചിമ ബംഗാൾ ഘടകം സമർപിച്ച പൊതുതാൽപര്യ ഹരജിയിൽ ജസ്റ്റിസുമാരായ സൗമെൻ സെൻ, സ്മിത ദാസ് ദേ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. ‘ഒരു പ്രത്യേക മതവിഭാഗത്തിലെ ആളുകൾക്ക് നേരെ മറ്റൊരു സമുദായത്തിൽ നിന്നുള്ള ആളുകൾ നടത്തിയ ആക്രമണങ്ങൾ’ എന്നാണ് ഹരജിയിലെ പരാമർശം.
അതനുസരിച്ച്, ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ഏപ്രിൽ 3ന് റിപ്പോർട്ട് സമർപ്പിക്കാൻ മാൾഡ ജില്ലാ മജിസ്‌ട്രേറ്റിനോടും പൊലീസ് സൂപ്രണ്ടിനോടും കോടതി നിർദേശിച്ചു. സംസ്ഥാനത്തിനുവേണ്ടി രജിസ്റ്റർ ചെയ്ത അഭിഭാഷകനുമായി ഹരജിക്കാരൻ പങ്കിടുന്ന ദൃശ്യങ്ങൾ, വിഡിയോ ക്ലിപ്പിങുകൾ, ഫേസ്ബുക്ക് ലൈവ് എന്നിവ പരിശോധിക്കാൻ സംസ്ഥാന ഭരണകൂടത്തോട് കോടതി നിർദേശിച്ചു. 2025 ഏപ്രിൽ 3ന് സമർപ്പിക്കേണ്ട റിപ്പോർട്ട് തയ്യാറാക്കുമ്പോൾ സംസ്ഥാനം അത്തരം വസ്തുക്കൾ പരിഗണിക്കണം.
അതേസമയം, മോട്ടബാരിയിൽ അത്തരം ഒരു സംഭവമുണ്ടായെന്നും സമാധാന ലംഘനം ഉണ്ടാകാതിരിക്കാൻ 25 പേരെ അറസ്റ്റ് ചെയ്തും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 300 പൊലീസ് ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്ത് വിന്യസിച്ചും ഭരണകൂടം ഉടനടി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാനത്തിന്റെ അഭിഭാഷകൻ വാദിച്ചു.
തുടർന്ന് കോടതി സംഭവത്തിൽ പശ്ചിമ ബംഗാൾ പൊലീസ് സ്വീകരിച്ച നടപടികൾ വിശദമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. പൗരന്മാരുടെ അവകാശം സംരക്ഷിക്കപ്പെടുന്നുണ്ടെന്നും അവരുടെ സുരക്ഷാ ഉറപ്പാക്കുകയും ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. പൊതുജനങ്ങളുടെ മനസ്സിൽ സമാധാനവും ആത്മവിശ്വാസവും പുനഃസ്ഥാപിക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമായിരിക്കും. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണം. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് 2025 ഏപ്രിൽ മൂന്നിന് സമർപ്പിക്കാൻ മാൾഡ ജില്ലാ മജിസ്‌ട്രേറ്റിനോടും പൊലീസ് സൂപ്രണ്ടിനോടും കോടതി ഉത്തരവിടുന്നു-കോടതി പറഞ്ഞു.
നിലവിൽ മോട്ടബാരിയിലും പരിസര പ്രദേശങ്ങളിലും സംഘർഷത്തെത്തുടർന്ന് ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവെക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. രാമനവമിക്കുള്ള ഒരുക്ക റാലി മാൾഡയിലെ പ്രാദേശിക പള്ളിയുടെ സമീപത്ത് കൂടി കടന്ന് പോയിരുന്നു. ആ സമയം ചിലർ പള്ളിക്ക് സമീപം പടക്കം എറിഞ്ഞതായി ഒരു വിഭാഗം ആളുകൾ ആരോപിച്ചു. വാർത്ത പരന്നതോടെ ഒരു വിഭാഗം ആളുകൾ പ്രാദേശിക റോഡുകൾ ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇത് പിന്നീട് സംഘർഷത്തിലേക്ക് വഴി തെളിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.