പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യം: നടപടിയുമായി സുപ്രീംകോടതി മുന്നോട്ട്
text_fieldsന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകാനും വിശദമായി വാദം കേൾക്കാനും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.
2009ൽ തെഹൽകക്ക് കൊടുത്ത അഭിമുഖത്തിൽ പകുതിയിലേറെ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാർ അഴിമതിക്കാരാണെന്ന് പറഞ്ഞത് കോടതിയലക്ഷ്യമാകുമോ എന്ന കാര്യത്തിൽ വിശദമായ വാദം കേൾക്കാനാണ് തീരുമാനം. ആഗസ്റ്റ് 17ന് വാദം ആരംഭിക്കും.
കേസ് സുപ്രീംകോടതി സാധാരണ നിലയിലായി തുറന്ന കോടതിയിൽ വാദം നടത്തുന്ന സമയത്തേക്ക് നീട്ടണമെന്ന് പ്രശാന്ത് ഭൂഷണിെൻറ പിതാവും നിയമ വിദഗ്ധനും മുൻ കേന്ദ്ര നിയമ മന്ത്രിയുമായ ശാന്തി ഭൂഷൺ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് അരുൺ മിശ്ര അനുവദിച്ചില്ല.
ഇൗമാസം നാലിന് വിഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വാദം കേള്‍ക്കല്‍ 10 മിനിറ്റ് പിന്നിട്ടപ്പോള്‍ ശബ്ദം കുറച്ച് രഹസ്യസ്വഭാവത്തിലാക്കിയാണ് വിചാരണ നടന്നത്.
പ്രശാന്ത് ഭൂഷണിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രാജീവ് ധവാനോട് ഫോണില്‍ വാദിക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര നിർദേശിച്ചു. ഇതേ കേസില്‍ അഭിമുഖം പ്രസിദ്ധീകരിച്ച തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാലിനുവേണ്ടി ഹാജരായ കപില്‍ സിബലിനോടും സമാനരീതിയിൽ വാദം തുടരാൻ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
''ഇത് എനിക്കും താങ്കള്‍ക്കും ഇടയിലാണ്'' എന്നു പറഞ്ഞായിരുന്നു ജസ്റ്റിസ് മിശ്ര വാദം ഫോണിലേക്ക് മാറ്റിയത്. വിഡിയോ കോണ്‍ഫറന്‍സിനുള്ള മൈക്കുകള്‍ മ്യൂട്ട് ചെയ്തതു കണ്ട രാജീവ് ധവാന് തനിക്ക് വാദം അവതരിപ്പിക്കാനാകുന്നില്ലെന്ന് പറഞ്ഞു.
കേസില്‍ തരുണ്‍ തേജ്പാല്‍ അഭിമുഖം പ്രസിദ്ധീകരിച്ചതിന് ക്ഷമാപണം നടത്തിയ പ്രസ്താവന കപില്‍ സിബല്‍ കോടതിക്ക് നൽകി. എന്നാല്‍, പ്രശാന്ത് ഭൂഷണ് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ അഴിമതിക്കാരാണെന്ന പദം താന്‍ ഉപയോഗിച്ചത് സാമ്പത്തിക അഴിമതിയുടെ അര്‍ഥത്തിലല്ലെന്നും വിശാല അര്‍ഥത്തിലാണെന്നും വ്യക്തമാക്കിയിരുന്നു. അത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമാപണം നടത്തുന്നെന്നും പറഞ്ഞിരുന്നു.
താന്‍ കൂടി ഭാഗഭാക്കായ സുപ്രീംകോടതിയുടെ മഹിമ താഴ്ത്തുക തെൻറ ഉദ്ദേശ്യമല്ലെന്നും അഭിമുഖം തെറ്റിദ്ധാരണ ഉണ്ടാക്കിയെങ്കില്‍ ക്ഷമാപണം നടത്തുകയാണെന്നും വ്യക്തമാക്കി. അത് സ്വീകാര്യമല്ലെന്നാണ് ജസ്റ്റിസ് മിശ്ര അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.