വിവാദ പ്രസംഗം; ആർ.എസ്.എസ് നേതാവിന് മുൻകൂർ ജാമ്യം
text_fieldsബംഗളൂരു: ശ്രീരംഗപട്ടണത്ത് കഴിഞ്ഞ മാസം വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മുതിർന്ന ആർ.എസ്.എസ് നേതാവ് മംഗളൂരു കല്ലട്ക്കയിലെ ഡോ. കല്ലട്ക്ക പ്രഭാകർ ഭട്ടിന് ശ്രീരംഗപട്ടണം അഡി. ജില്ല സെഷൻസ് കോടതി (മൂന്ന്) മുൻകൂർ ജാമ്യം അനുവദിച്ചു.
രണ്ട് ആൾ ജാമ്യവും രണ്ട് ലക്ഷം രൂപയുടെ ബോണ്ടും നൽകിയാണ് ജാമ്യം നേടിയത്.
കഴിഞ്ഞ മാസം 24ന് നടത്തിയ പ്രസംഗത്തിന് എതിരെ ലഭിച്ച പരാതിയെത്തുടർന്നായിരുന്നു ഭട്ടിനെതിരെ മാണ്ഡ്യ പൊലീസ് ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തത്.
ഹനുമാൻ ജയന്തി ആഘോഷ ഭാഗമായി സംഘടിപ്പിച്ച സങ്കീർത്തന യാത്ര ഉദ്ഘാടനം നിർവഹിച്ച് ചെയ്ത പ്രസംഗത്തിന് എതിരെ സാമൂഹിക പ്രവർത്തക നജ്മ നസീർ നൽകിയ പരാതിയിലാണ് കേസ്.
മുത്തലാഖ് എന്ന കുറ്റകൃത്യം 2019ൽ പാർലമെന്റ് പാസാക്കിയ ബില്ലിലൂടെ നരേന്ദ്ര മോദി ഇല്ലാതാക്കിയതോടെയാണ് മുസ്ലിം സ്ത്രീകൾക്ക് ‘സ്ഥിരം ഭർത്താവ്’ ലഭിച്ചത് എന്ന് ഭട്ട് പറഞ്ഞിരുന്നു.
ഹിജാബ് വിലക്ക് നീങ്ങിയാൽ കോളജ് പഠനം തുടരും എന്ന് പറഞ്ഞ വിദ്യാർഥി മസ്കൻ ഖാനെ വെല്ലുവിളിക്കുകയും ചെയ്തു. ഭട്ടിന് വേണ്ടി അഡ്വ. എസ്. ബാലൻ കോടതിയിൽ ഹാജരായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.